
തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ വോട്ടുചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി വൈദികൻ. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ലേ പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപിയോട് വൈദികന്‍ ചോദിച്ചു.
സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് പുതിയ സംഭവം. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് കലാമണ്ഡലം ഗോപിയുടെ മകനാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞുവെന്നും ചില വിഐപികള്‍ സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. വിഷയം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ താന്‍ ആരെയും ഒന്നും പറഞ്ഞ് ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇതിനു പിന്നാലെ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപിയും രംഗത്തെത്തി. സുരേഷ് ഗോപിക്ക് തന്നെ വന്നു കാണാൻ ആരുടെയും ശുപാർശ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.