പലസ്തിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം! പലസ്തീന്‍ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍, വിമർശനവുമായി ബിജെപി

ഡൽഹി: പലസ്തീൻ ജനതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. പലസ്തിൻ എന്നെഴുതിയ ബാഗുമായാണ് പ്രിയങ്ക ലോക്സഭയിൽ എത്തിയത്. കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദാണ് പ്രിയങ്കയുടെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തത്.

https://twitter.com/drshamamohd/status/1868542372193411381?t=CPLIpu3HhobZPeoTPg8Kog&s=19

കാരുണ്യത്തിന്റേയും നീതിയുടേയും മനുഷ്യത്വത്തിന്റേയും പ്രതിബദ്ധതയുടേയും പ്രകടനമെന്നാണ് ഷമ ചിത്രത്തോടൊപ്പം കുറിച്ചത്. പലസ്തീനോടുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ ഭാഗമായി മുറിച്ച തണ്ണിമത്തന്റെ ചിത്രത്തോടൊപ്പം പലസ്തീന്‍ എന്നും ബാഗില്‍ എഴുതിയിട്ടുണ്ട്. ഗാസയിലെ സംഘര്‍ഷത്തോടുള്ള എതിര്‍പ്പ് പ്രിയങ്ക ഗാന്ധി മുമ്പും പലപ്പോഴും പ്രത്യക്ഷമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിലായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചു. പല്‌സ്തീനുമായുള്ള ആത്മബന്ധവും അനുസ്മരിച്ചു. ഈ കൂടിക്കാഴ്ചയില്‍ പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേയ്ക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

പോസ്റ്റിന് താഴെ പ്രിയങ്കയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇത് മുസ്ലീം പ്രീണനമാണെന്ന് ബിജെപി വിമര്‍ശിച്ചു. ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമന്നിട്ടുണ്ടെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.