വയനാട്ടിലെ അങ്കത്തട്ടില്‍ ഇന്ന് പ്രിയങ്കയും സോണിയയും രാഹുലും ഖര്‍ഗെയും; പത്രികാ സമര്‍പ്പണം ഉച്ചയ്ക്ക്, അണികള്‍ ആവേശക്കൊടുമുടിയില്‍

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്ന പ്രിയങ്ക ഗാന്ധി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രിയങ്ക നയിക്കുന്ന റോഡ് ഷോയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം.

പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കുമെന്നതും ശ്രദ്ധേയമാണ്. പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളമുണ്ട്. കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ടാണ് വയനാട്ടിലെത്തിയത്. രാഹുലും ഖര്‍ഗെയും ഇന്ന് രാവിലെ എത്തും.

അതേസമയം, തന്റെ സഹോദരിയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ വയനാട്ടിലേക്ക് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. വയനാട്ടുകാര്‍ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ഥിയായിരിക്കും പ്രിയങ്കയെന്നും രാഹുല്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിര്‍ത്തുകയും വയനാട് സീറ്റ് ഒഴിയുകയും ചെയ്ത രാഹുല്‍ ഗാന്ധി തന്റെ സഹോദരിക്ക് തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ വഴിയൊരുക്കി. വയനാട്ടിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച ഡല്‍ഹിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടില്‍ നിന്ന് വിജയിച്ചാല്‍ ഇപ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാകും പ്രിയങ്ക .

More Stories from this section

family-dental
witywide