
ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശത്തിന് എതിരെ യുഎസിലെ കൊളംബിയ സർവകലാശാലയിൽ നടന്ന പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിവസവും പിന്നിട്ടു. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ പ്രതിഷേധത്തിലേക്ക് കൂടുതൽ പേർ അണിനിരക്കുന്ന സ്ഥിതിയുണ്ട്. പ്രതിഷേധം സമാധാനപരമാണെങ്കിലും കാമ്പസിലെ ചില വിദ്യാർത്ഥികൾക്ക് ഇത് സുരക്ഷാ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ജൂതന്മാരായ വിദ്യാർഥികൾ ക്യാംപസിൽ പോകരുതെന്ന് റാബിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളെ കൂടാതെ യുഎസിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അപ്പർ മാൻഹട്ടനിലെ കാമ്പസിലും പരിസരത്തും ബുധനാഴ്ച ആരംഭിച്ച പ്രതിഷേധത്തിന് ശേഷം നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച, പ്രതിഷേധക്കാരുടെ ഒരു വലിയ സംഘം യൂണിവേഴ്സിറ്റി ഗേറ്റിന് പുറത്ത് തടിച്ചുകൂടിയിരുന്നു. അപ്പോൾ വിദ്യാർഥികളായ സമരക്കാർ കാമ്പസിലെ പ്രധാന പുൽത്തകിടിയിലേക്ക് മടങ്ങി.ന്യൂയോർക് പൊലീസ് അന്ന് 4 പേരെ അറസ്റ്റ് ചെയ്യുകയും സമൻസ് സഹിതം വിട്ടയക്കുകയും ചെയ്തു.
പ്രതിഷേധക്കാർ സ്ലീപ്പിംഗ് ബാഗുകളും കിടക്കകളുമായാണ് എത്തിയിരിക്കുന്നത്. ബാനറുകളും പലസ്തീൻ പതാകയും അവർ ചുറ്റും നിരത്തി വച്ചിട്ടുണ്ട്.
ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെയുള്ള മറ്റ് കോളജുകളിലെ വിദ്യാർത്ഥികൾ കൊളംബിയ വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലികൾക്ക് ആഹ്വാനം ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, വാഷിംഗ്ടണിൽ, ശനിയാഴ്ച ഹൗസ് 95 ബില്യൺ ഡോളറിൻ്റെ വിദേശ സഹായ പാക്കേജ് പാസാക്കി, അതിൽ ഇസ്രയേലിനുള്ള ഫണ്ടും ഗാസയിലെ മാനുഷിക സഹായവും ഉൾപ്പെടുന്നുണ്ട്.
Pro Palestine protest In Columbia University Continues