
കണ്ണൂർ: ക്വാറി നടത്താനുള്ള അനുമതി നൽകാൻ ന്യൂനപക്ഷ കമ്മിഷന് അധികാരമുണ്ടെന്ന കേരളത്തിലെ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ് വിവാദത്തിലേക്ക്. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വ്യക്തിക്ക് ക്വാറി നടത്താൻ അനുമതി നൽകണമെന്ന് പരിസ്ഥിതി ആഘാത സമിതിക്ക് നിർദേശം നൽകിയിരിക്കുകയാണ് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ. അപകട സാധ്യതയുള്ള സ്ഥലമായതിനാൽ ക്വാറിക്ക് അനുമതി നൽകാനാകില്ല എന്ന കാരണത്താൽ തള്ളിയ അപേക്ഷയാണ് വീണ്ടും പരിഗണിക്കണമെന്നും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ തൻ്റെ ഭൂമിയിൽ ക്വാറി തുടങ്ങാൻ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി തടസ്സം നിൽക്കുകയാണെന്ന പരാതിയുമായാണ് ക്വാറി ഉടമ ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്. അതീവ അപകടമേഖലയിൽ ക്വാറിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ശരാശരി അപകടമേഖലയിൽ ക്വാറി നടത്താൻ തനിക്ക് അനുമതി നിഷേധിച്ചു എന്നുമാണ് പരാതി. ഭരണഘടനയിൽ പറയുന്ന തുല്യ നീതിയും മതന്യൂനപക്ഷ സംരക്ഷണവും തനിക്ക് ലഭിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
പരിസ്ഥിതി അനുമതി സർട്ടിഫിക്കറ്റ് ലഭിക്കാനാവശ്യമായ എല്ലാ രേഖകളും പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ടെന്നും അതിനാൽ അയാൾക്ക് ക്വാറി തുടങ്ങാൻ ഒരുമാസത്തിനുള്ളിൽ അനുമതി നൽകണമെന്നുമാണ് ന്യൂനപക്ഷ കമ്മിഷൻ്റെ നിലപാട്. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി നേരത്തേ നിർദിഷ്ട ക്വാറി പ്രദേശം സന്ദർശിക്കുകയും സോയിൽ പൈപ്പിങ് പോലുള്ള ഗുരുതര പ്ര തിഭാസം നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ല എന്ന് അറിയിക്കുകയും ചെയ്ത പ്രദേശത്താണ് ന്യൂനപക്ഷ കമ്മിഷൻ ക്വാറിക്ക് അനുമതി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. വിദ്യാഭാസ സ്ഥാപനങ്ങളും മറ്റും തുടങ്ങാൻ അനുമതി നൽകുന്നതുപോലെ ക്വാറിക്ക് അനുമതി നൽകുന്ന ന്യൂനപക്ഷ കമ്മിഷൻ നടപടി വിചിത്രവും സമൂഹ നീതിക്കു നിരക്കുന്നതുമല്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
quarrying is also a minority right says Minorities Commission in a controversial order