
ന്യൂയോർക്ക്∙ ഇന്ത്യൻ-അമേരിക്കൻ വ്യവസായിയും ഔട്ട്‌കം ഹെൽത്തിന്‍റെ സഹസ്ഥാപകനുമായ ഋഷി ഷായുടെ തട്ടിപ്പിന് ഇരയായവരിൽ ഉന്നത നിക്ഷേപകരും. ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്, ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പ്, ഇല്ലിനോയ് ഗവർണർ ജെ. ബി പ്രിറ്റ്‌സ്‌കറുടെ വെഞ്ച്വർ ക്യാപിറ്റൽ എന്നീ കമ്പനികളെല്ലാം തട്ടിപ്പിന് ഇരയായി. 8,300 കോടി രൂപയുടെ തട്ടിപ്പാണ് ഋഷി ഷാ നടത്തിയതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
2006 ലാണ് ഋഷി ഷായും ശ്രദ്ധ അഗർവാളും ചേർന്ന് ഔട്ട്കം ഹെൽത്ത് എന്ന കമ്പനി ആരംഭിച്ചത്. ആരോഗ്യ മേഖലയിലെ പരസ്യങ്ങൾ ജനങ്ങൾക്കിടയിലേക്കെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. 2010 ഓടെ ടെക്, ഹെൽത്ത് കെയർ നിക്ഷേപ രംഗത്തെ പ്രധാന കമ്പനിയായി ഔട്ട്കം ഹെൽത്ത് വളർന്നു. പരമ്പരാഗത ഹെൽത്ത് കെയർ മാർക്കറ്റിങ്ങിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എന്ന വാഗ്ദാനമാണ് ഔട്ട്കം ഹെൽത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്.
എന്നാൽ 2017-ൽ വാൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിൽ ഔട്ട്കം ഹെൽത്തിന്റെ തട്ടിപ്പുക്കൾ മറനീക്കി പുറത്തുവന്നു തുടങ്ങി. കമ്പനിയുടെ സാമ്പത്തിക കണക്കുകളിലും വരുമാന വളർച്ചയിലും കൃത്രിമം കാണിച്ച് നിക്ഷേപകരെയും, ഇടപാടുകാരെയും, വായ്പ നൽകിയവരെയും ഇവർ കബളിപ്പിക്കുകയായിരുന്നു. ഗോൾഡ്‌മാൻ സാച്ച്‌സ്, ആൽഫബെറ്റ്, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർ 487.5 മില്യൻ ഡോളർ ധനസമാഹരണത്തിൽ ഔട്ട്‌കം ഹെൽത്ത് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്തു.
2023 ഏപ്രിലിൽ റിഷി ഷായ്ക്കെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഏഴര വർഷം തടവ് ശിക്ഷയാണ് കോടതി ഷായ്‌ക്ക് വിധിച്ചത്. ശ്രദ്ധ അഗർവാളിന് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും കമ്പനിയുടെ സിഇഒ ബ്രാഡ് പർഡിക്കിന് രണ്ട് വർഷവും മൂന്ന് മാസവും തടവും കോടതി വിധിച്ചു. ക്രിമിനൽ കേസ് കൂടാതെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഋഷി, ശ്രദ്ധ, പർഡി, മുൻ ചീഫ് ഗ്രോത്ത് ഓഫിസർ ആഷിക് ദേശായി എന്നിവർക്കെതിരെ സിവിൽ നടപടിയും ഫയൽ ചെയ്തിട്ടുണ്ട്. ആഷിക് ദേശായിയും മറ്റ് ഔട്ട്‌കം ജീവനക്കാരും ജൂറി വിചാരണയ്ക്ക് മുമ്പ് തന്നെ കുറ്റം സമ്മതിച്ചിരുന്നു.