യുഎസിലേക്കും കാനഡയിലേക്കുമുള്ള വിമാനങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ അയച്ചത് റഷ്യ? റിപ്പോര്‍ട്ട്

യുഎസിലേക്കും കാനഡയിലേക്കും പോകുന്ന കാര്‍ഗോ, പാസഞ്ചര്‍ വിമാനങ്ങളില്‍ സ്‌ഫോടനത്തിന് സാധ്യതയുള്ള വസ്തുക്കള്‍ റഷ്യ കൊടുത്തയച്ചതായി റിപ്പോര്‍ട്ട്. വിമാനങ്ങളില്‍ തീപടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ഓപ്പറേഷന്റെ രഹസ്യ നീക്കത്തിന്റെ ഭാഗമാണ് ജൂലൈയില്‍ ജര്‍മ്മനിയിലും യുകെയിലും തീപിടുത്തമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ (WSJ) റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈയില്‍, ജര്‍മ്മനിയിലെ ലീപ്‌സിഗ്, യുകെയിലെ ബിര്‍മിംഗ്ഹാം എന്നിവിടങ്ങളിലെ ഡിഎച്ച്എല്‍ ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ ഡിവൈസ് പൊട്ടിത്തെറിച്ചപ്പോള്‍ സംശയമുണ്ടാകുകയും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

മഗ്‌നീഷ്യം അധിഷ്ഠിത ജ്വലന പദാര്‍ത്ഥം ഘടിപ്പിച്ച ഇലക്ട്രിക് മസാജറുകള്‍ ലിത്വാനിയയില്‍ നിന്ന് യുകെയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുണ്ട്, ഇത്തരം തീപിടിത്ത ഉപകരണങ്ങള്‍ വടക്കേ അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ എങ്ങനെ എത്തിക്കാമെന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് റഷ്യയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, റിപ്പോര്‍ട്ടു പുറത്തുവന്നതോടെ, ഗൂഢാലോചനയെക്കുറിച്ച് റഷ്യയോട് അഭിപ്രായം ചോദിച്ചപ്പോള്‍, ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപണങ്ങള്‍ നിഷേധിച്ചുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്. റഷ്യന്‍ ഇടപെടലിനെക്കുറിച്ച് ‘ഞങ്ങള്‍ ഒരിക്കലും ഔദ്യോഗിക ആരോപണങ്ങള്‍ കേട്ടിട്ടില്ലെന്നും, ഇവ മാധ്യമങ്ങളില്‍ നിന്നുള്ള തെളിവുകളില്ലാത്ത റിപ്പോര്‍ട്ടുകളാണെന്നും ചൂണ്ടിക്കാട്ടി ആരോപണം നിഷേധിക്കുകയുമാണ് ദിമിത്രി പെസ്‌കോവ് ചെയ്തത്.

ഇപ്പോള്‍, യുഎസിലേക്ക് പോകുന്ന ഫ്‌ലൈറ്റുകളെ ലക്ഷ്യമിട്ട് നിലവില്‍ സജീവമായ ഭീഷണിയൊന്നുമില്ലെന്ന് റഷ്യന്‍ ഗൂഢാലോചനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര അട്ടിമറിയിലും അട്ടിമറി സംഘത്തിലും ഉള്‍പ്പെട്ടതായി സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഒക്ടോബറില്‍ പോളിഷ് അധികൃതര്‍ പറഞ്ഞു. രണ്ട് പ്രതികള്‍ക്കായി അന്താരാഷ്ട്ര തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide