
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദി അറേബ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് പറക്കും ടാക്‌സികളും ഡ്രോണുകളും ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള സവിശേഷമായ അവസരമുണ്ടാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ തീർഥാടകരുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി സാലിഹ് അൽ ജാസർ ഈ പ്രഖ്യാപനം നടത്തിയത്. ടാക്‌സി ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ഈ അത്യാധുനിക ഗതാഗത മാർഗ്ഗങ്ങൾ മൊത്തത്തിലുള്ള തീർഥാടന അനുഭവം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ മികച്ച ഗതാഗത മാർഗ്ഗങ്ങൾ ലഭ്യമാക്കാനുള്ള മത്സരത്തിലാണ് ഗതാഗത മേഖലയിലെ നിരവധി കമ്പനികൾ എന്ന് അൽ ജാസർ എടുത്തുപറഞ്ഞു. ഹജ്ജ് സീസണിൽ ഈ സാങ്കേതികവിദ്യകൾ മനസ്സിലാക്കുകയും അവയുടെ പ്രവർത്തനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.