14 ലധികം മുറിവുകള്‍, എല്ലാം മരണത്തിന് മുമ്പ് ഉണ്ടായത്; യുവ ഡോക്ടറുടെ മരണത്തില്‍ ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബംഗളൂരു: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവ ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. 31 കാരിയായ ഡോക്ടറുടെ ശരീരത്തില്‍ വ്യാപകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ തല, മുഖം, കഴുത്ത്, കൈകള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവയുള്‍പ്പെടെ 14ലധികം മുറിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജനനേന്ദ്രിയത്തില്‍ ഒരു ‘വെളുത്ത, കട്ടിയുള്ള ദ്രാവകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ശരീരത്തില്‍ രക്തം കട്ടപിടിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റ് ശരീര സ്രവങ്ങളുടെയും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

പിജി ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 നാണ് ആശുപത്രി സെമിനാര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. രാജ്യ വ്യാപകമായ പ്രതിഷേധം ശക്തമായതോടെ കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. ജനരോഷത്തിനിടയില്‍, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജോലിസ്ഥലങ്ങളില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide