
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിയമപോരാട്ടം തുടരുമെന്ന് പിതാവ് ജയപ്രകാശ്. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും അവർക്കെതിരെ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകളാണെന്നും കൊലക്കുറ്റം തന്നെ ചുമത്തണമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ സിദ്ധാർത്ഥന്റെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെടും. പ്രതികൾ ഓരോ കള്ളങ്ങൾ പറയുകയാണ്. ആദ്യം സിദ്ധാർഥൻ പാർട്ടിക്കാരനെന്ന് പറഞ്ഞു. പിന്നീട് കള്ളക്കേസിൽ കുടുക്കാൻ നോക്കി. കേസ് അട്ടിമറിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കുറ്റം ചെയ്തവർ ഭാരവാഹികളാണെന്നും സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞു.
റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബത്തിന്‍റെ ആലോചന.