‘വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ല’; എംപോക്സിന്‍റെ ഭയാനകത പങ്കുവച്ച് രോഗി

കഴിഞ്ഞ ആഴ്ചയാണ് എംപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഫ്രിക്കയിലുടനീളം വൈറസിൻ്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ തുടർന്നാണ് ഈ തീരുമാനം ഉടലെടുത്തത്. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ ജൂലൈ മുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡനിലും പുതിയ സ്‌ട്രെയിനിൻ്റെ ഒരു കേസ് കണ്ടെത്തിയിട്ടുണ്ട്.

ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 570 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 160 ശതമാനമാണ് രോഗ വർധന. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗമായ എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

എംപോക്സിന്‍റെ ‘ക്ലേഡ് 1 ബി’എന്ന പുതിയ വകഭേദം ഒരു ആഫ്രിക്കക്കാരനിൽ സ്ഥീരികരിച്ചിട്ടുണ്ട്. ബുറുണ്ടിയിലെ പ്രധാന നഗരമായ ബുജുംബുരയിൽ നിന്നുള്ള എഗിഡെ ഇറാംബോണക്കാണ് രോഗം സ്ഥീരികരിച്ചത്. ‘വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ല. തൊണ്ടയിൽ തുടങ്ങിയ വേദന പിന്നീട് കാലിലേക്കും വ്യാപിച്ചു. അസഹനീയ വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല’ -എഗിഡെ പറഞ്ഞു. ഒമ്പത് ദിവസമായി കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇയാൾ ചികിത്സയിലാണ്.

ആവശ്യത്തിന് വാക്‌സിനോ ടെസ്റ്റിംഗ് കിറ്റുകളോ ലഭ്യമാകാത്തതും വെള്ളം പോലുള്ള അവശ്യസാധനങ്ങളുടെ അപര്യാപ്തതയും രോഗ തീവ്രത കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. നിലവിൽ വൈറസിനായി രക്ത സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്ന ഒരു ലാബ് മാത്രമേ രാജ്യത്തുള്ളൂ.

ഈ രോഗം ബാധിച്ചവരിൽ മൂന്നിലൊന്ന് 15 വയസ്സിന് താഴെയുള്ളവരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുട്ടികളെയാണ് ഇവിടെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്.

More Stories from this section

family-dental
witywide