
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ തരങ്ങൾക്കും സംവിധായകർക്കും എതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആരോപണവിധേയനായ മുകേഷ് മാറി നിൽക്കണോ എന്ന ചോദ്യമാണ് സുരേഷ് ഗോപിയെ പ്രചോപിപ്പിച്ചത്. മുകേഷിന്റെ കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞോയെന്ന് സുരേഷ് ഗോപി ചോദിച്ചു. മുകേഷിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അമ്മ സംഘടനയുമായുള്ള കാര്യം ഇപ്പോഴല്ല ചോദിക്കേണ്ടത്. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഓഫിസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണം. ഉയർന്നുവരുന്ന ആരോപണങ്ങൾ മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ്. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ’ – എന്നും സുരേഷ് ഗോപി പറഞ്ഞു.
ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ. കോടതി തീരുമാനിക്കും. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.