
ചെന്നൈ: തമിഴ് ചലച്ചിത്ര താരം ശരത് കുമാറിന്റെ സമത്വ മക്കള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ലയനം. പാര്‍ട്ടി ഭാരവാഹികളുടെയും ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെയും കേന്ദ്രമന്ത്രി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലായിരുന്നു ലയന സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാനാകുമെന്ന് ശരത് കുമാര്‍ പറഞ്ഞു.
രാജ്യത്തെ ഐക്യം ഊട്ടിയുറപ്പിക്കാനും സാമ്പത്തിക വളര്‍ച്ചക്കും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണെന്നും ശരത് കുമാര്‍ പറഞ്ഞു.
നേരത്തേ ഡിഎംകെ പ്രതിനിധിയായി രാജ്യസഭയില്‍ എത്തിയ ശരത്കുമാര്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു.
2007ലാണ് എഐഎഡിഎംകെ വിട്ട് സമത്വ മക്കള്‍ പാര്‍ട്ടി രൂപീകരിച്ചത്. നേരത്തെ എൻഡിഎയുമായി സഖ്യത്തിലാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ലയിക്കാൻ തീരുമാനിക്കുകയായിരുന്നു.
Tamil actor sarath kumar party merge with bjp