‘മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തരുത്’; രമ്യ ടീച്ചറുടെ അവസാന വാക്കുകള്‍

കൊരട്ടി (തൃശൂര്‍): എല്‍എഫ്‌സി എച്ച്എസ്എസിലെ പ്ലസ്ടു അധ്യാപിക രമ്യ ജോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും. പ്ലസ്ടു സയന്‍സ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു നല്‍കിയ യാത്രയയപ്പു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു രമ്യ.

സംസാരം പൂര്‍ത്തിയാക്കാനാകാതെയാണ് അധ്യാപിക കുഴഞ്ഞുവീണത്. ജീവിതത്തിലൊരിക്കലും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തരുത് എന്നാണ് രമ്യ അവസാനമായി തന്റെ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

‘അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവര്‍ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങള്‍ തന്നെ കണ്ടെത്തണം. ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തരുത്’. രമ്യ ജോസിന്റെ അവസാന വാക്കുകളാണിത്. 2012 മുതല്‍ പ്ലസ് ടു മാത്‌സ് അധ്യാപികയാണ് രമ്യ ജോസ്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ സമാനമായ രീതിയില്‍ രമ്യ കുഴഞ്ഞുവീണിരുന്നു. അന്നു നടത്തിയ പരിശോധനകളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.