
നാഷ്വിൽ: “നിങ്ങളുടെ കൈകൾ രക്ത പങ്കിലമാണ്” പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങളാൽ മുഖതിരമായ അന്തരീക്ഷത്തിൽ ടെന്നസി സംസ്ഥാനത്തെ സഭ വിവാദപരമായ ഒരു ബിൽ പാസാക്കി. സ്‌കൂളിനുള്ളില്‍ തോക്ക് കൈവശം വയ്ക്കാന്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും അനുവദിക്കുന്ന ബില്ലാണ് ടെന്നസി പാസാക്കിയത്. ഈ ബിൽ അനുസരിച്ച് ചില നിബന്ധനകളോടെ സ്‌കൂൾ ജീവനക്കാർക്ക് ഗോപ്യമായി കൈത്തോക്ക് സ്കൂളിൽ കൊണ്ടുപോകാം.
വിദ്യാർത്ഥികളോടോ രക്ഷിതാക്കളോടോ മറ്റ് സഹ അധ്യാപകരോടോ തോക്ക് കൈവശം വച്ചിരിക്കുന്ന വ്യക്തി ആരെന്ന് വെളിപ്പെടുത്തരുതെന്നും ബില്ലിൽ നിർദേശമുണ്ട്. എന്നാൽ സ്കൂൾ അഡ്മിനിസ്‌ട്രേറ്റർമാർക്കും പോലീസിനും ഈ വിവരം ലഭ്യമായിരിക്കണം.
തോക്ക് കൊണ്ടുനടക്കുന്നതിനുമുമ്പായി ഉചിതമായ നിയമ നിര്‍വ്വഹണ ഏജന്‍സി മേധാവി, സൂപ്രണ്ട് എന്നിവരില്‍ നിന്ന് പെര്‍മിറ്റും രേഖാമൂലമുള്ള അംഗീകാരവും നേടേണ്ടതുണ്ട്. ഇതോടൊപ്പം ടെന്നസി-ലൈസന്‍സുള്ള ഒരു ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ നടത്തുന്ന ഒരു മനഃശാസ്ത്രപരീക്ഷയും പശ്ചാത്തല പരിശോധനയും തോക്കു കൊണ്ടു പോകേണ്ടവർ നടത്തണം
ബില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ലീയുടെ മേശപ്പുറത്താണ്. അദ്ദേഹം ഒപ്പിട്ടാൽ ബിൽ നിയമമായി മാറും.
ടെന്നസി ഹൗസ് 68-28 വോട്ടുകള്‍ക്കാണ് നിയമനിര്‍മ്മാണം പാസാക്കിയത്. ഡെമോക്രാറ്റുകള്‍ക്കൊപ്പം നാല് റിപ്പബ്ലിക്കന്‍മാരും നടപടിയെ എതിര്‍ത്തു.
കഴിഞ്ഞ വര്‍ഷം നാഷ്വില്ലെയിലെ കവനൻ്റ് സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ഇത്തരം ഒരു നിയമനിർമാണത്തിന് സംസ്ഥാനം തീരുമാനിച്ചത്
Tennessee teachers Are Allowed to carry handguns to schools