ആന്‍ഡ്രൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാള്‍, ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങി: ടി.ജി നന്ദകുമാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നുനാള്‍ മാത്രം ശേഷിക്കെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. മാത്രമല്ല, ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം നല്‍കിയെന്നും നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള പണം കേരളത്തിലേക്ക് എത്തിയിട്ടില്ലെന്നും 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചതെന്നും വെളിപ്പെടുത്തല്‍.

അനില്‍ നിയമനത്തിനായി ഇടപെട്ട സിബിഐ സ്റ്റാന്റിങ് കൗണ്‍സിലിന്റെ ഇന്റര്‍വ്യൂ കോള്‍ ലെറ്ററിന്റെ പകര്‍പ്പ് കൈയ്യിലുണ്ടെന്നും എനിക്ക് അനില്‍ തന്ന വിസ്റ്റിങ് കാര്‍ഡുണ്ടെന്നും പറഞ്ഞ നന്ദകുമാര്‍ ഇത് വെളിവാക്കുന്ന ഫോണ്‍ രേഖകളും ചില ഫോട്ടോകളും അടക്കമുള്ള തെളിവുകളും പുറത്ത് വിട്ടു. മാത്രമല്ല, ആന്‍ഡ്രൂസ് ആന്റണിയാണ് അനില്‍ ആന്റണിയുടെ പുതിയ ദല്ലാളെന്നും മോദിയും ആന്‍ഡ്രൂസും അനില്‍ ആന്റണിയും ചേര്‍ന്നുളള ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു.

സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ അനില്‍ വഴി എത്തിക്കാനായിരുന്നു ശ്രമമെന്നും പക്ഷെ സിബിഐ ഡയറക്ടര്‍ മറ്റൊരാളെ വെച്ചുവെന്നും വ്യക്തമാക്കിയ നന്ദകുമാര്‍ അനില്‍ ആന്റണി 25 ലക്ഷം രൂപയാണ് പണമായി എന്റെ കയ്യില്‍ നിന്നും വാങ്ങിയതെന്നും പറഞ്ഞു. പിന്നീട് അഞ്ച് ഗഡുക്കളായി പണം തിരികെ തന്നുവെന്നും നന്ദകുമാര്‍ പറയുന്നു.

ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും 2023 ജനുവരി നാലിനാണ് ശോഭാ സുരേന്ദ്രന്‍ പണം വാങ്ങിയതെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. എന്നാല്‍, ഭൂമി ഇടപാടിന് കരാറല്ല അക്കൗണ്ട് വഴിയാണ് തുക നല്‍കിയതെന്നും ഈ പണം തിരികെ ശോഭ നല്‍കിയിട്ടില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ വ്യക്തമാക്കി.

ശോഭാ സുരേന്ദ്രന്‍ പോണ്ടിച്ചേരി ഗവര്‍ണറാകാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.

തനിക്കെതിരെ കേസ് വരുമെന്ന് അറിഞ്ഞുതന്നെയാണ് ഇതെല്ലാം പറയുന്നതെന്നും താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ലെന്നും സുരേന്ദ്രനും അനിലിനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. 26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബാക്കി തെളിവുകള്‍ പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല്‍ പണമിടപാടിന് ഇടനില നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ സാക്ഷിയാവുമെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു

More Stories from this section

family-dental
witywide