പരസ്പരം ആക്രമിച്ച് ദമ്പതികള്‍ മരണത്തിലേക്ക്, തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകന്‍ അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്

വാഷിങ്ടണ്‍: വാഷിങ്ടണില്‍ പരസ്പരം മാരകമുറിവേല്‍പ്പിച്ച് ജീവനെടുത്ത് ദമ്പതികള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം നടന്നതെങ്കിലും പുറംലോകം അറിയുന്നത് ഇപ്പോഴാണ്.

ജുവാന്‍ അന്റോണിയോ അല്‍വരാദോ (38), സെസീലിയ റോബ്ലെസ് ഒക്കോവ (39) എന്നിവരാണ് പരസ്പരം ആക്രമിച്ച് മരണത്തിലേക്ക് പോയത്. ഒറിഗോണില്‍ നിന്ന് 50 മൈല്‍ അകലെ പോര്‍ട്ട്ലാന്‍ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദാമ്പത്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും വിവാഹമോചനം നേടാന്‍ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. സംഭവ ദിവസം ഇവര്‍ക്കൊപ്പം മകനുമുണ്ടായിരുന്നു. എന്നാല്‍ വീട്ടിലെ ഒരു മുറിയില്‍ വീഡോയോ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടി രക്ഷിതാക്കളുടെ വഴക്ക് അറിഞ്ഞില്ല എന്നാണ് പൊലീസ് പറയുന്നത്.

അടുക്കളയില്‍വെച്ചാണ് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് പരസ്പരം ആക്രമിക്കുകയുമായിരുന്നു. ഇരുവരുടേയും ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഇരുവരും മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അടുക്കളയിലെത്തിയപ്പോഴാണ് മകന്‍ വിവരമറിയുന്നത്. കുട്ടി 911ല്‍ വിളിച്ച് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി. മൃതദേഹങ്ങള്‍ക്കടുത്തുനിന്നും തോക്കും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.