ഞരമ്പുകളിൽ ഐവി ലൈൻ ഇടാനായില്ല; ഐഡഹോയിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റി വെച്ചു

കുത്തിവെയ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസിലെ ഐഡഹോയിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റി വെച്ചു. രണ്ട് കൈകളിലും കാലുകളിലും ഞരമ്പുകളിൽ ഐവി ലൈൻ ഇടാനുള്ള പത്ത് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് തോമസ് ക്രീച്ച് എന്നയാളുടെ വധശിക്ഷ മാറ്റിവച്ചത് എന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ് (ഐഡിഒസി) ഡയറക്ടർ ജോഷ് ടെവാൾട്ട് പറഞ്ഞു. ഐവി ലൈൻ സ്ഥാപിക്കാൻ കഴിയാത്തതിനാല്‍ അടുത്ത നടപടികൾ പരിഗണിക്കുമെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻ വക്താവ് സാൻഡ കുസെറ്റ-സെറിമാജിക് മാധ്യമങ്ങളോട് പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിൽ കിടന്നിട്ടുള്ള കുറ്റവാളിയാണ് തോമസ്. 50 വർഷമായി ഇയാൾ ജയിലിലാണ്. 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ട് കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് തോമസ്. 1981-ൽ സഹതടവുകാരനായ ഡേവിഡ് ഡെയ്ൽ ജെൻസനെ തോമസ് മാരകമായി മർദിക്കുകയും ഡേവിഡ് മരിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് തോമസിന് വധശിക്ഷ ലഭിച്ചത്. തോമസ് ക്രീച്ച് എത്രപേരെ കൊലപ്പെടുത്തിയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു ഘട്ടത്തിൽ അന്‍പതോളം പേരെ കൊന്നതായി തോമസ് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദങ്ങൾ മുഴുവനായി തെളിയിക്കാൻ പൊലീസിന് ആയില്ല.

The execution of Thomas Creech delayed after failed to deliver the fatal injection dose.

More Stories from this section

family-dental
witywide