
ബോൺലെസ് ചിക്കൻ വിഭവത്തിൽ എല്ലുണ്ടാകുമോ? അങ്ങനെ ആരും വിചാരിക്കേണ്ട എന്നാണ് ഒഹായോ സുപ്രീം കോടതി പറയുന്നത്. ബോണലെസ് ചിക്കൻ വിങ്സിലെ ചെറിയഎല്ലിൻ കഷ്ണം അന്നനാളത്തിൽ കുടങ്ങി ആശുപത്രിയിലായ ഒരു വ്യക്തിയുടെ ഹർജി തീർപ്പാക്കുമ്പോഴാണ് കോടതി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.
ഒഹായോയിലെ ഹാമിൽട്ടണിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിച്ച മൈക്കൽ ബെർഹൈമറിനെയാണ് ചിക്കൻ പറ്റിച്ചത്. പതിവുപോലെ ബോൺലെസ് ചിക്കൻ വിങ്സും പാർമെസൻ ഗാർലിക് സോസും ഓർഡർ ചെയ്തു കഴിച്ചു. ബോണലെസ് ചിക്കനിൽ ബോൺ ഉണ്ടാകുമെന്ന് അയാൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഭക്ഷണം ഇറക്കുന്നതിനിടെ എന്തോ പന്തികേടു തോന്നിയെങ്കിലും അപ്പോൾ കാര്യമാക്കിയില്ല. മൂന്ന് ദിവസത്തിന് ശേഷം ഭക്ഷണം ഇറക്കാൻ പറ്റാത്ത അവസ്ഥ വന്നു. കടുത്ത പനിയും. ആശുപത്രിയിൽ എത്തിയ ബെർഹൈമറിന് അടിയന്തര ശസ്ത്രക്രിയ നടത്തി ഒരു ചെറിയ എല്ലിൻ തുണ്ട് അന്നനാളത്തിൽ നിന്ന് എടുത്തു കളഞ്ഞു.
ബോൺലെസ് എന്നു പേരുള്ള ചിക്കൻ ബ്രെസ്റ്റിൽ എല്ലുകൾ അടങ്ങിയിരിക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നതിൽ റെസ്റ്ററൻ്റ് പരാജയപ്പെട്ടുവെന്ന് കാണിച്ച് ബെർഹൈമർ, വിംഗ്സ് ഓൺ ബ്രൂക്ക്വുഡ് എന്ന റെസ്റ്റോറൻ്റിനെതിരെ കേസ് കൊടുത്തു. അശ്രദ്ധകാട്ടി എന്ന് കാണിച്ച് താൻ തിന്ന ഇറച്ചിക്കോഴിയെ ഉൽപാദിപ്പിച്ച ഫാമിനെതിരെയും അത് വിതരണചെയ്ത ആളെയും കൂട്ടുപ്രതിയാക്കിയുമാണ് പരാതി നൽകിയത്. കോടതി എല്ലാവരുടേയും വാദങ്ങൾ ഇഴകീറി പരിശോധിച്ച ശേഷം ഉത്തരവിട്ടു.
“ബോൺലെസ് വിങ്സ് എന്നത് ഒരു പാചകരീതിയെ സൂചിപ്പിക്കുന്ന പദമാണ്. കോഴികൾക്ക് എല്ലുകൾ ഉണ്ടെന്ന് പൊതുവെ അറിയാവുന്നതിനാൽ ബെർഹൈമർ എല്ലുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ കേസ് തള്ളിയ കീഴ്ക്കോടതി വിധിയെ സുപ്രീം കോടതി ശരിവയ്ക്കുന്നു. ഒരു മെനുവിൽ ‘ബോൺലെസ്’ എന്ന് വായിക്കുന്ന ഒരാൾ ഇത്തരം ഭക്ഷണ വിഭവങ്ങളിൽ എല്ലുകളുടെ സാന്നിധ്യം ഉണ്ടായേക്കാം എന്ന് റസ്റ്ററൻ്റ് മുന്നറിയിപ്പ് നൽകും എന്നു വിചാരിക്കരുത്. ചിക്കൻ ഫിങ്കേഴ്സ് കഴിക്കുന്ന വ്യക്തി അത് കോഴിയുടെ വിരലാണ് എന്ന് വിചാരിക്കാറില്ലല്ലോ.” ജസ്റ്റിസ് ജോസഫ് ടി ഡിറ്റേഴ്സ് വിധിയിൽ എഴുതി.
boneless Chicken wings can have bones decides Ohio Supreme Court













