ഐസ്‌ക്രീമില്‍ കണ്ട വിരലിന്റെ ഉടമ ഫാക്ടറി ജീവനക്കാരന്‍; ഡി.എന്‍.എ ഫലം കാത്ത് പൊലീസ്‌

മുംബൈ: ഐസ്‌ക്രീമില്‍ കണ്ട വിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് പൊലീസ്‌. ഇക്കാര്യം അന്വേഷണത്തില്‍ വെളിപ്പെട്ടതായും വിരല്‍ മുറിഞ്ഞ ജീവനക്കാരന്റെ ഡി.എന്‍.എ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് നടുക്കമുണ്ടാക്കുന്ന സംഭവം സൈബറിടങ്ങളില്‍ വൈറലായത്. മുംബൈ സ്വദേശിയായ ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യവിരലിന്റെ ഭാഗം ലഭിക്കുകയായിരുന്നു. വീഡിയോ ഉള്‍പ്പെടെ ഡോ. ബ്രണ്ടന്‍ ഫെറോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മലാഡിലെ ഓര്‍ലെം നിവാസിയായ ഡോക്ടറാണ് സഹോദരിയെക്കൊണ്ട് ഒരു ഓണ്‍ലൈന്‍ ആപ്പ് വഴി മൂന്ന് ഐസ്‌ക്രീം കോണുകള്‍ ഓര്‍ഡര്‍ ചെയ്തത്. യെമ്മോ എന്ന കമ്പനിയുടേതായിരുന്നു ഐസ്‌ക്രീം.

പൂനെ ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരന് അടുത്തിടെ ഒരു അപകടത്തില്‍ വിരലിന് പരിക്കേറ്റതായി കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയത്. വിരല്‍ ഇയാളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. ഡി.എന്‍.എ പരിശോധനാ ഫലം എത്തിയാലുടന്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരും. അന്വേഷണത്തിനായി ജീവനക്കാരന്റെ ഡിഎന്‍എ സാമ്പിള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് (എഫ്എസ്എല്‍) പൊലീസ് അയച്ചിട്ടുണ്ട്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൂനെ ആസ്ഥാനമായുള്ള ഐസ് ക്രീം നിര്‍മ്മാതാവിന്റെ ലൈസന്‍സ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide