
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ യുഎസും പനാമയും തമ്മിൽ ധാരണ. പനാമൻ വിദേശകാര്യ മന്ത്രി ഹവിയർ മാർട്ടിനെസും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലജാൻഡ്രോ മയോർക്കസും ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പിട്ടു. പനാമയേയും കൊളംബിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഡാരിയൻ ചുരം വഴി ഒരുപാട് അനധികൃത കുടിയേറ്റക്കാർ പനാമയിൽ എത്തുകയും അവിടെ നിന്ന് മെക്സിക്കോ വഴി യുഎസിലേക്ക് കടക്കുകയുമാണ് ചെയ്യുന്നത്. പുതിയ ധാരണപത്ര പ്രകാരം ഇത്തരത്തിൽ പനാമയിൽ എത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ചെലവ് യുഎസ് വഹിക്കും. പനാമയിലെ കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ തിരികെ അയക്കുന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും യുഎസ് പനാമയെ പിന്തുണയ്ക്കും.
കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടേയും അവകാശങ്ങളെക്കുറിച്ചുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും കൺവെൻഷനുകളും പാലിക്കാൻ പനാമ സമ്മതിച്ചു.
തെക്കൻ അമേരിക്കയെയും മധ്യ അമേരിക്കയെയും ബന്ധിപ്പിക്കുന്ന പർവതപ്രദേശമായ ഡാരിയൻ ഗ്യാപ് പനാമയിലാണ്. കൊടും മലയും വനവും വെള്ളകെട്ടുമുള്ള ഡാരിയൻ ഗ്യാപ്പിലൂടെ 66 മൈൽ (106 കിലോമീറ്റർ) ദൂരം സഞ്ചരിച്ചാണ് അഭയാർഥികൾ അനധികൃതമായി പനാമയിൽ എത്തുന്നത്. വെനസ്വേല, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും ഈ വഴിയാണ് നടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും കാനഡയിലേക്കും എത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നിർണായക പാതയാണ്.
പനാമയുടെ പുതിയ പ്രസിഡൻ്റ് ഹോസെ റൗൾ മുലിനോ പനാമ അനധികൃത കുടിയേറ്റക്കാർക്കുള്ള താവളമാകില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.അതിനു ശേഷമാണ് പനാമ – യുഎസ് കരാറിൻ്റെ വാർത്ത വരുന്നത്. അനധികൃതമായി പനാമയിൽ പ്രവേശിക്കുന്ന ആയിരിക്കണക്കിന് ആളുകൾക്ക് കടന്നു പോകാനായി പനാമ വാതിൽ തുറന്നിടില്ല. എന്ന് മുലിനോ വ്യക്തമാക്കിയിട്ടുണ്ട്. “ലഹരി മരുന്ന്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര മാഫിയകളുടെയും സഞ്ചാരമാർഗമായി മാറാൻ പനാമയെ അനുവദിക്കില്ല എന്നും പ്രസിഡൻ്റ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഏതാണ്ട് 166000 ൽ അധികം ആളുകൾ ഡാരിയൻ ഗ്യാപ് വഴി കടന്നു പോയിട്ടുണ്ട്. ഇത്തരം യാത്രയ്ക്കിടെ മരണപ്പെടുന്നവരും ഒട്ടേറെയുണ്ട്.
The US and Panama have signed an agreement on immigration issues