
ഭവനരഹിതരായ ആളുകൾ വഴിയോരത്തും പൊതുസ്ഥലങ്ങളിലും താൽകാലിക ടെൻ്റുകളും മറ്റും കെട്ടി രാപാർക്കുന്നത് യുഎസ് സുപ്രീം കോടതി തടഞ്ഞു. പൊതുസ്ഥലങ്ങളിൽ ഉറങ്ങുന്ന ആളുകൾക്കെതിരെ പ്രാദേശിക സർക്കാരുകൾക്ക് ക്രിമിനൽ നിയമ നടപടി സ്വീകരിക്കാം. യുഎസ് ഭരണഘടനയുടെ പരിധി ലംഘിക്കാതെ, ശിക്ഷ തീരുമാനിക്കാം. പ്രാദേശിക ഭരണ കൂടങ്ങൾക്ക് ശിക്ഷ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഒറിഗോണിലെ ഗ്രാൻ്റ്സ് പാസ് നഗരത്തിലാണ് ഈ വിധിക്ക് ആധാരമായ കേസ് ആരംഭിച്ചത്. വീടില്ലാത്ത മൂന്ന് പേർ പൊതു സ്ഥലത്തായിരുന്നു ഉറങ്ങിയിരുന്നത്. പിഴയടക്കമുള്ള ശിക്ഷകളാൽ ഇവരെ നിയന്ത്രിക്കാൻ സാധിക്കാൻ വന്നതോടെ നഗരം കോടതിയിൽ പോയി. ശുചിത്വ- സുരക്ഷ കാരണങ്ങളാൽ, ഭവനരഹിതരായ ആളുകളെ പൊതു ഇടങ്ങളിൽ നിന്ന് വിലക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ ക്രിമിനൽ ശിക്ഷകൾ ആവശ്യമാണെന്ന് നഗരം വാദിച്ചു.
നഗരത്തിൽ പൊതു പാർപ്പിടങ്ങളൊന്നും ഇല്ലാത്തതിനാൽ ഭവന രഹിതർക്ക് എതിരെ ശിക്ഷവിധിക്കുന്നത് യുഎസ് ഭരണഘടനയുടെ എട്ടാം ഭേദഗതിയുടെ ലംഘനമാണെന്ന് ഭവനരഹിതരായ താമസക്കാർ പറഞ്ഞു.
എന്നാൽ കോടതി വിധി നഗരത്തിന് അനുകൂലമായിരുന്നു. പൊതുസ്ഥലങ്ങളിലെ ക്യാംപിങ് വിലക്കുന്നത് വേദനയോ അപമാനമോ ഉണ്ടാക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. കേസ് കേട്ട 9 ജഡ്ജിമാരിൽ 6 പേർ നഗരത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. 3 പേർ എതിർത്തു.
“ഭവനരഹിതരായിരിക്കുക എന്ന കാരണത്താൽ ഒരാൾ കുറ്റക്കാരനാകുന്നില്ല. എന്നാൽ അയാൾ ചെയ്യുന്ന പ്രവൃത്തി നിയമത്തിന് നിരക്കാത്തതാണോ എന്ന് പരിശോധിക്കപ്പെടണം. നഗരത്തിലെ നിയമമനുസരിച്ച്, കുറ്റാരോപിതനായ പ്രതി ഭവനരഹിതനാണോ, അവധിക്കാലത്ത് നഗരത്തിലൂടെ കടന്നുപോകുന്ന ഒരു ബാക്ക്പാക്കറാണോ, അല്ലെങ്കിൽ പ്രതിഷേധിച്ച് തൻറെ ഡോർ റൂം ഉപേക്ഷിച്ച് മുനിസിപ്പൽ കെട്ടിടത്തിൻ്റെ പുൽത്തകിടിയിൽ ക്യാമ്പ് ചെയ്യുന്ന വിദ്യാർത്ഥിയാണോ എന്നതിൽ വ്യത്യാസമില്ല,” ജസ്റ്റിസ് ഗോർസുച്ച് വിധിയിൽ എഴുതി.
വിയോജിപ്പുള്ള മൂന്ന് ലിബറൽ ജസ്റ്റിസുമാർക്ക് വേണ്ടി ജസ്റ്റിസ് സോണിയ സോട്ടോമേയർ എഴുതി: “ഉറക്കം ഒരു ജീവശാസ്ത്രപരമായ ആവശ്യകതയാണ്, ഒരു കുറ്റകൃത്യമല്ല. നിരവധി അമേരിക്കക്കാർക്ക് വീടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.”
പല നഗരങ്ങളും വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവനകൾ പുറപ്പെടുവിച്ചു. നമ്മുടെ പൊതു ഇടങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുമെന്ന് സാൻ ഫ്രാൻസിസ്കോ പറഞ്ഞു. അടുത്ത നടപടികൾ ചർച്ച ചെയ്യാൻ നഗര നേതാക്കൾ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് നിയമ തർക്കത്തിൻ്റെ കേന്ദ്രമായ ഗ്രാൻ്റ്സ് പാസ് നഗരം പറഞ്ഞു.
യുഎസിൽ ഭവനരഹിതർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് സർക്കാരിൻ്റെ കണക്കുകൾ പ്രകാരം 2023-ൽ ഏകദേശം 653,000 ആളുകൾക്ക് വീടില്ല.
“വീടില്ലാത്ത ആളുകൾക്ക് അനാവശ്യമായ ദോഷം വരുത്തുന്ന അപകടകരമായ ഒരു വിധിയാണ് ഇത്. യഥാർത്ഥ പരിഹാരങ്ങളേക്കാൾ, അർത്ഥശൂന്യവും ചെലവേറിയതുമായ അറസ്റ്റുകളും തടവും ഇഷ്ടപ്പെടുന്ന പ്രാദേശിക ഉദ്യോഗസ്ഥർക്ക് അധികാര ദുർവിനിയോഗത്തിന് നല്ല അവസരമാണ് കിട്ടുക ” എന്ന് വിധിയോട് പ്രതികരിച്ചുകൊണ്ട്, നാഷനൽ അലയൻസ് ടു എൻഡ് ഹോംലെസ്നെസ് എന്ന സംഘടന പറഞ്ഞു.
സുപ്രിംകോടതി വിധിയോടെ നിയമപരമായ മാർഗത്തെ ഭയക്കാതെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ നഗരങ്ങൾക്ക് സാധിക്കും. എന്നാൽ
ഭവനരഹിതരെ ജയിലിൽ അടയ്ക്കുന്നതിലെ ആദ്യത്തെ പ്രശ്നം അത് വളരെ ചെലവേറിയതാണ് എന്നതാണ്. അവർ പുറത്തുകടക്കുമ്പോൾ, ആ വ്യക്തിഅപ്പോഴും ഭവനരഹിതനാണ്, ക്രിമിനൽ റെക്കോർഡുള്ളതിനാൽ തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും. യഥാർഥ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.
The US Supreme Court order bans homeless people from sleeping in public places