ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ അനുശോചിച്ച് ലോകം: മഹത്തായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു കാർട്ടറെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: മുൻ യു.എസ്. പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ അനുശോചിച്ച് ലോകനേതാക്കൾ. മഹത്തായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്നു കാർട്ടറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിൽ ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിലെ കാർട്ടറുടെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് മോദി പറഞ്ഞു.

യുഎസിനും ലോകത്തിനും അസാധാരണനായ ഒരു നേതാവിനെയും രാഷ്ട്രതന്ത്രജ്ഞനെയും മനുഷ്യസ്നേഹിയെയുമാണ് നഷ്ടപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അമേരിക്കക്കാർക്ക് കാർട്ടറോട് കടപ്പാടുണ്ടെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “രാജ്യം നിർണായകമായ ഘട്ടത്തിലൂടെ കടന്നുപോകവേ പ്രസിഡന്റെന്ന നിലയിൽ കാർട്ടർക്കുമുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. പക്ഷേ, അമേരിക്കക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ അധികാരത്തിലിരുന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം അദ്ദേഹം ചെയ്തു” -ട്രംപ് പറഞ്ഞു.

കൂടുതൽ മികച്ച ലോകത്തിനായി കാർട്ടർ നിതാന്തപരിശ്രമം നടത്തിയെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പറഞ്ഞു.

വൈറ്റ്ഹൗസിനെ കാർട്ടർ അന്തസ്സുറ്റതാക്കിയെന്ന് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് പറഞ്ഞു.

ദയയോടെയും അന്തസ്സോടെയും നീതിയോടെയും സേവനത്തിലൂന്നിയും ജീവിതം നയിക്കേണ്ടതിന്റെ അർഥം കാർട്ടർ പഠിപ്പിച്ചെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസുസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസി, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, ‌ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് തുടങ്ങിയവർ കാർട്ടറുടെ നിര്യാണത്തിൽ അനുശോചിച്ചു.

ദുർബലവിഭാഗങ്ങളോടു കാണിച്ച ഐക്യദാർഢ്യത്തിന്റെയും മനുഷ്യരാശിയോടുകാണിച്ച അചഞ്ചലമായ വിശ്വാസത്തിന്റെയും പേരിൽ കാർട്ടർ എല്ലാകാലവും ഓർമ്മിക്കപ്പെടുമെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

The world mourns the death of Jimmy Carter

More Stories from this section

family-dental
witywide