
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ മലയാള നടനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. ചെറുപ്പം മുതലേ അറിയുന്ന, മലയാള സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയച്ചു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ലെന്നും അവർ വ്യക്തിമാക്കി.
അമ്മക്ക് ഇരട്ടത്താപ്പാണെന്നും സോണിയ വിമർശിച്ചു. അച്ഛനെ പുറത്താക്കാൻ കാട്ടിയ ആർജ്ജവം ഇപ്പോൾ കാണിക്കാത്തത് എന്തുകൊണ്ടെന്നും അവർ ചോദിച്ചു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണം. ഇരകൾക്ക് നീതി കിട്ടണമെന്നും ഇതിനായി സർക്കാർ നിയമം ഉണ്ടാക്കണമെന്നും തിലകന്‍റെ മകൾ ആവശ്യപ്പെട്ടു.