
പ്രസിഡൻഷ്യൽ ഡിബേറ്റുകൾ പലപ്പോഴും അതിന്റെ ഉള്ളടക്കത്തെക്കാൾ കൂടുതൽ അതിൻ്റെ സ്റ്റൈലും അവതരണ മികവും കൊണ്ടാണ് വിലയിരുത്തപ്പെടുക. ഇത്തവണത്തെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള ആദ്യ ഡിബേറ്റലും അതു തന്നെ സംഭവിച്ചു. കൂടുതൽ കാമ്പുള്ള കാര്യങ്ങൾ പറഞ്ഞത് ജോ ബൈഡനാണെങ്കിലും അദ്ദേഹത്തിന്റെ വാർധക്യവും ആരോഗ്യക്കുറവും ചിന്താശേഷിയുടെ പോരായ്മയുമാണ് ചർച്ചാ വിഷയമായത്.
ഗർഭച്ഛിദ്രത്തെയും കുടിയേറ്റത്തെയും കുറിച്ചുള്ള ചർച്ചകൾക്കിടെ തെറ്റായ വസ്തുതകളും അതിശയോക്തികളും അതിഭാവുകത്വങ്ങളും ഉപയോഗിച്ചാണ് ട്രംപ് തൻ്റെ വാദങ്ങൾ നിരത്തിയത്. അത്മവിശ്വാസവും ചുറുചുറുക്കും നിറഞ്ഞതായിരുന്നു അയാളുടെ പ്രസംഗം. എന്നാൽ ബൈഡൻ പക്ഷത്ത് വസ്‌തുതകൾ ഉണ്ടായിരുന്നിട്ടു കൂടി അദ്ദേഹത്തിന് അത് വേണ്ടവിധം അവതരിപ്പിക്കാനായില്ല. കലമ്പിച്ച ശബ്ദവും തുടർച്ചയില്ലായ്മയും തപ്പിത്തടയലും അദ്ദേഹത്തെ വലച്ചു. തൻ്റെ വാദങ്ങളെ വേണ്ടവിധം അവതരിപ്പിക്കാനും ട്രംപിൻ്റെ ആക്രമണങ്ങളെ ചെറുക്കാനും അദ്ദേഹത്തിനായില്ല.
ട്രംപിൻ്റെ അനുയായികൾക്ക് അദ്ദേഹത്തിന്റെ സത്യാനന്തരവാദങ്ങളിൽ ഒരു ആശങ്കയുമില്ല. നിർലോഭം സത്യവിരുദ്ധമായ കാര്യങ്ങൾ ചിരന്തന സത്യങ്ങൾ എന്ന പോലെ അദ്ദേഹം അവതരിപ്പിക്കും അതിൽ ട്രംപ് അനുയായികൾക്ക് ആരാധനമാത്രമേയുള്ളു. പ്രകടനപരതരയിൽ മാത്രം വിശ്വസിക്കുന്നവരാണ് അവർ. അവർ പ്രതീക്ഷിച്ചത് തന്നെ ട്രംപ് നൽകി. ബൈഡൻ്റെ അനുയായികൾ ആകട്ടെ അദ്ദേഹത്തിന്റെ പ്രായത്തെയും കഴിവിനെയും കുറിച്ച് സ്ഥിരമായി ആശങ്കയുള്ളവരായിരുന്നു. അവരുടെ ആശങ്കകളിൽ കാര്യമുണ്ട് എന്ന വസ്തുത ഉറപ്പാക്കുകയാണ് ബൈഡൻ ചെയ്തത്.
നികുതി നിരക്കുകളെക്കുറിച്ചും അമേരിക്കയിലെ ശതകോടീശ്വരൻമാരുടെ എണ്ണത്തെക്കുറിച്ചും തൻ്റെ വാദം ഉന്നയിക്കുന്നതിനിടയിൽ ബൈഡനെ തൻ്റെ ഓർമ ചതിച്ചു. ചിന്തകൾക്ക് തുടർച്ചയില്ലാതെ അദ്ദേഹം എന്തോ പിറുപിറക്കുകയും കുറച്ചു നേരം താഴേക്ക് നോക്കിനിൽക്കുകയും ചെയ്തു. അൽപ നേരം കഴിഞ്ഞ് ‘ഞങ്ങൾ മെഡികെയറിനെ വരുതിയിലാക്കി’… എന്നു പറയുകയാണുണ്ടായത്. എന്തിനെ കുറിച്ചാണ് സംസാരിച്ചത് എന്ന് അദ്ദേഹത്തിന് വിട്ടുപോയി എന്ന് എല്ലാവർക്കും മനസ്സിലായി. അങ്ങനെ പര്സപര ബന്ധമില്ലാതെ അദ്ദേഹം പല തവണ സംസാരിച്ചതായി കാണാം. പിന്നീട് പലപ്പോഴും കാര്യങ്ങൾ ഓർത്തെടുത്തു എങ്കിലും അദ്ദേഹത്തിന് അനുവദിച്ച സമയത്തിനുള്ളിൽ ആ വാദങ്ങൾ നിരത്താൻ കഴിഞ്ഞില്ല.
തൻ്റെ ശക്തമായ വാദങ്ങളെന്ന് എല്ലാവരും കരുതിയ ഗർഭച്ഛിദ്രത്തെ കുറിച്ചും സമ്പദ് വ്യവസ്ഥയെ കുറിച്ചും സംസാരിക്കുന്നതിനിടെ ചില അന്തമില്ലാത്ത പ്രകടനങ്ങൾ ബൈഡൻ നടത്തി. ട്രംപിൻ്റെ കാലത്ത് അമേരിക്കൻ ഇക്കോണമി മോശമായിരുന്നു എന്ന പറഞ്ഞ ബൈഡൻ പിന്നീട് പറഞ്ഞത് ട്രംപ് അഫ്ഗാനിസ്ഥാനിൽ ഒന്നും ചെയ്തില്ല എന്നാണ്. പിന്നീട് ഗർഭച്ഛിദ്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘ ഒരു യുവതി കുടിയേറ്റക്കാരനാൽ കൊലചെയ്യപ്പെട്ടു’ എന്ന് അദ്ദേഹം പറഞ്ഞത് എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല.
Trump confident even when wrong and Biden halting even with facts