ട്രംപിന്റെ രണ്ടാം ടേമില്‍ അമേരിക്കയുടെ ‘സമയം മാറുമോ’ ? ഡേലൈറ്റ് സേവിംഗ് ടൈം അവസാനിപ്പിക്കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഡേലൈറ്റ് സേവിംഗ് ടൈം (ഡിഎസ്ടി) അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ദീര്‍ഘകാലമായി തുടരുന്ന ഈ രീതി അമേരിക്കക്കാര്‍ക്ക് അസുഖകരവും,’വളരെ ചെലവേറിയതും ആണെന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന എത്തിയത്.

പകല്‍ വെളിച്ചം അധികമായി ലഭിക്കുന്ന മാസങ്ങളില്‍ സമയം പിന്നോട്ടും പിന്നീട് തിരിച്ച് മുന്നോട്ടും വയ്ക്കുന്ന രീതിയാണ് അമേരിക്ക പിന്തുടരുന്നത്. നിലവില്‍ മിക്ക യുഎസ് സംസ്ഥാനങ്ങളിലും യൂറോപ്പിന്റെ ഭൂരിഭാഗവും ഉള്‍പ്പെടെ ലോകത്തിലെ വിവിധ ഇടങ്ങളില്‍ ഈ രീതി പിന്തുടരന്നുണ്ട്. ഈ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനാണ് ട്രംപിന്റെ നീക്കം.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമുള്ള ക്ലോക്ക് മാറ്റങ്ങള്‍ നിര്‍ത്തലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയത്. ‘ഡേലൈറ്റ് സേവിംഗ് ടൈം ഇല്ലാതാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരമാവധി ശ്രമിക്കും, ഡേലൈറ്റ് സേവിംഗ് ടൈം അസൗകര്യവും നമ്മുടെ രാജ്യത്തിന് വളരെ ചെലവേറിയതുമാണ്.’- അദ്ദേഹം കുറിച്ചു.

ഫ്‌ളോറിഡയിലെ സെനറ്റര്‍ മാര്‍ക്കോ റൂബിയോയെ പോലെയുള്ളവര്‍ ട്രംപിന്റേതിനു സമാന കാഴ്ചപ്പാടുള്ളവരാണ്. മാത്രമല്ല, വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തില്‍ അദ്ദേഹവും ഉള്‍പ്പെടുന്നുണ്ട്. റൂബിയോ ഈ സമ്പ്രദായത്തെ മണ്ടത്തരമെന്ന്് ആവര്‍ത്തിച്ച് വിളിക്കുകയും നിയമനിര്‍മ്മാണ മാറ്റത്തിനായി പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.

ട്രംപ് ഭരണകൂടത്തില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കാനൊരുങ്ങുന്ന ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, ഇന്ത്യന്‍ വംശജനായ സംരംഭകന്‍ വിവേക് രാമസ്വാമി എന്നിവരുള്‍പ്പെടെ സമയമാറ്റ സംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണ്.

ഒന്നാം ലോകമഹായുദ്ധസമയത്ത് യുഎസില്‍ ഇന്ധനം സംരക്ഷിക്കുന്നതിനായി ഡേലൈറ്റ് സേവിംഗ് ടൈം ആദ്യമായി അവതരിപ്പിച്ചു. എന്നാല്‍ പിന്നീടത് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് വീണ്ടും പുനഃസ്ഥാപിച്ചു.

അമേരിക്കക്കാര്‍ ഇപ്പോള്‍ മാര്‍ച്ച് മുതല്‍ നവംബര്‍ വരെയാണ് സമയമാറ്റത്തിലൂടെ കടന്നുപോകുന്നത്. ട്രംപിന്റെ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍, ഒരു നൂറ്റാണ്ടിലേറെക്കാലത്തെ കാലാനുസൃതമായ ക്ലോക്ക് മാറ്റങ്ങള്‍ അവസാനിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് സമയത്തില്‍ മാത്രം ഉറച്ചുനില്‍ക്കുന്നതാണോ അതോ ഡിഎസ്ടിയിലേക്ക് സ്ഥിരമായി മാറുന്നതാണോ ട്രംപ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

More Stories from this section

family-dental
witywide