കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരി അരോണയ് എക്സ്പ്രസിലില്ല? കുട്ടി തിരുവനന്തപുരം നഗരത്തിൽ ഉണ്ടെന്ന് സംശയം; വ്യാപക തിരച്ചിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ അങ്കലാപ്പിലാക്കി കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13 കാരി അരോണയ് എക്സ്പ്രസിലുണ്ടെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി. പാലക്കാട് ഈ ട്രെയിനിൽ കുട്ടിയുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും പരിശോധനയിൽ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. റെയിൽവേ പൊലീസിനൊപ്പം ആർ പി എഫ് ടീമും ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ യാത്രക്കാർക്ക് നൽകിയുള്ള പരിശോധന തുടരുകയാണ്. പാതിരാത്രി രണ്ട് മണിവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

അതിനിടെ കുട്ടി തലസ്ഥാന നഗരത്തിൽ തന്നെ ഉണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം മുതൽ തിരുവനന്തപുരം വരെയുള്ള സിസിടിവി കിട്ടിയിട്ടുണ്ട്. കുട്ടി അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ടിക്കറ്റെടുക്കാനോ ഭാഷ സംസാരിക്കാനോ കുട്ടിയ്ക്ക് കഴിയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ന​ഗരത്തിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനുള്ള പൊലീസ് തീരുമാനം. കുട്ടിയ്ക്കായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചും പരിശോധന പാതിരാത്രിയും തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുമിനെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide