
ലണ്ടന്‍: 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് ശേഷം ലേബര്‍ സര്‍ക്കാര്‍ തിരികെ വരുമെന്ന് പ്രവചിക്കുന്ന ഫലങ്ങളെ കൂട്ടുപിടിച്ച് ബ്രിട്ടണ്‍ ഇന്ന് തിരഞ്ഞെടുപ്പിലേക്ക്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും പുറത്തുവന്ന സര്‍വ്വേ ഫലങ്ങള്‍ അദ്ദേഹത്തിനൊപ്പമല്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവു ഋഷി സുനക്കും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറുമാണ് പ്രധാന മത്സരാര്‍ത്ഥികള്‍.
1997ല്‍ ടോണി ബ്ലെയര്‍ 18 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ചപ്പോള്‍ നേടിയ 418 സീറ്റുകളേക്കാള്‍ കൂടുതല്‍ നേടി ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്ന് നിരവധി സര്‍വേകള്‍ പ്രവചിക്കുന്നു. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ലേബര്‍ പാര്‍ട്ടിക്ക് കുറഞ്ഞത് 326 സീറ്റുകള്‍ ആവശ്യമാണ്.
പോളിംഗ് സമയം രാവിലെ 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും. വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയോ മുന്‍കൂട്ടി തപാല്‍ വഴിയോ വോട്ട് രേഖപ്പെടുത്താം. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഇതാദ്യമായാണ്.
പോളിംഗ് അവസാനിച്ചതിന് ശേഷം എക്സിറ്റ് പോള്‍ പ്രഖ്യാപിക്കും. യുകെയില്‍ ആകെ 650 മണ്ഡലങ്ങളുണ്ട്, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഹൗസ് ഓഫ് കോമണ്‍സിന്റെ എംപിയായി നിയമിക്കും.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ, യുകെയിലെ രാജാവ് (ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍), ഭൂരിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.














