
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ മനുഷ്യത്വം മരിച്ചോ? പീഡിപ്പിക്കപ്പെടുന്ന അഭയാര്‍ത്ഥി ഹിന്ദു കുടുംബങ്ങള്‍ എവിടെ പോകും? അവര്‍ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അവര്‍ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നു, മതപരിവര്‍ത്തനം നേരിടുന്നു… ഇങ്ങനെ നീളുന്നു സിഎഎയില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ വാക്കുകള്‍.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിവെയായിരുന്നു താക്കൂര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ എന്നീ ആറ് സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കാനൊരുങ്ങുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഈ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം വേഗത്തിലാക്കാന്‍ ഈ നിയമം ലക്ഷ്യമിടുന്നു.
കൂടാതെ, 70 വര്‍ഷമായി പൗരത്വത്തിനായി കാത്തിരിക്കുന്ന ആളുകള്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞ് സിഎഎ നടപ്പാക്കലിന്റെ പ്രാധാന്യത്തെക്കുറിച്ചും താക്കൂര്‍ അടിവരയിട്ടു.
പ്രതിപക്ഷ പാര്‍ട്ടികള്‍ സിഎഎയെ എതിര്‍ക്കുകയും സിഎഎ വിജ്ഞാപനത്തിലൂടെ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും അന്തരീക്ഷത്തെ ധ്രുവീകരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നതിനുമിടെയിലാണ് സിഎഎയെ ന്യായീകരിച്ച് കേന്ദ്രമന്തി എത്തിയത്.
അതേസമയം, അപേക്ഷിച്ചാല്‍ പൗരത്വം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ പദ്ധതിയാണിതെന്നും അപേക്ഷിക്കുന്നതിന് മുമ്പ് ആയിരം തവണ ചിന്തിക്കുക എന്നാണ് പശ്ചിമ ബംഗാളിലെ ജനങ്ങളോട് മമത പറഞ്ഞത്.
അയല്‍രാജ്യങ്ങളിലെ പാവപ്പെട്ടവരെ ഇന്ത്യയിലെ വോട്ട് ബാങ്ക് ആക്കാനുള്ള ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് സി.എ.എ നടപ്പാക്കുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം അവര്‍ സി.എ.എ കൊണ്ടുവന്നുവെന്നാണ് വിഷയത്തില്‍ കെജ്രിവാള്‍ പ്രതികരിച്ചത്.
Union Minister Anurag Thakur reacts to CAA