
വാഷിങ്‌ടൺ: കയറ്റുമതി നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് റഷ്യൻ സ്ഥാപനങ്ങൾക്കുവേണ്ടി വിമാനഘടകങ്ങൾ വാങ്ങിയെന്നാരോപിച്ച് ഇന്ത്യൻ പൗരനെ യു.എസ്. അറസ്റ്റുചെയ്തു. 57-കാരനായ സഞ്ജയ് കൗശിക്കാണ് ഔദ്യോഗികയാത്രയ്ക്കിടെ ഒക്ടോബർ 17-ന് മയാമിയിൽ പിടിയിലായതെന്ന് നീതിന്യായവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. എയർ ചാർട്ടർ സേവനദാതാവായ, ന്യൂഡൽഹിലുള്ള അരെസോ ഏവിയേഷൻറെ മാനേജിങ് പാർട്ണറാണ് കൗശിക്.
റഷ്യയിലെ സ്ഥാപനങ്ങൾക്കായി, യുഎസിൽനിന്ന് നിയമവിരുദ്ധമായി വ്യോമയാനഘടകങ്ങളും സാങ്കേതികവിദ്യയും അനധികൃതമായി കടത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഇയാളെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗൂഢാലോചന നടത്തിയതായും തെളിവുകളുണ്ട്. നിലവിൽ ഒറിഗോൺ ജയിലിൽ തടവിലായ കൗശിക് മോചനത്തിന് ശ്രമിച്ചിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 20 വർഷംവരെ തടവും എട്ടുകോടി രൂപ (10 ലക്ഷം ഡോളർ) വരെ പിഴയും ലഭിക്കും.















