
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ഒരു രക്ഷയുമില്ലാത്ത നേതാവാണ് പി.സി. ജോർജ് എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പി.സി. ജോർജെന്നും വെള്ളാപ്പിള്ളി വിമർശിച്ചു.
“പന്നനായ രാഷ്ട്രീയ നേതാവാണ് പി സി ജോർജ്ജ്. ഇപ്പോൾ ആർക്കുവേണം പിസി ജോർജ്ജിനെ. ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പി സി ജോർജ്ജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ട്,” വെള്ളാപ്പള്ളി പറഞ്ഞു.
ഒരു രക്ഷയും ഇല്ലാത്തവരെല്ലാം ചെന്ന് ചേരാനുള്ള വഴിയമ്പലം ആണോ ബിജെപിയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. നരേന്ദ്രമോദിയെ ഇളക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പോലും മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുന്നില്ല. നരേന്ദ്രമോദി ഇനിയും അഞ്ചുകൊല്ലം കൂടി ഭരിക്കും എന്ന് ഉറപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.















