വിനായകന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല, രാത്രി സംഭവത്തിൽ വിശദീകരണവുമായി കൽപ്പാത്തി ക്ഷേത്ര ഭാരവാഹികൾ

പാലക്കാട്: കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിൽ പ്രതികരിച്ച് ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ ഒരു തരത്തിലുള്ള വിലക്കുമേർപ്പെടുത്തിയിട്ടില്ലെന്നും രാത്രി പതിനൊന്ന് മണി കഴിഞ്ഞ് എത്തിയതിനാലാണ് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അറിയിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. മറ്റു തർക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ‍ ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച രാത്രി 11 മണി കഴിഞ്ഞ ശേഷമാണ് വിനായകൻ ക്ഷേത്രത്തിലെത്തിയതെന്നും നട അടച്ചതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്നും ഭാരവാഹികൾ വിവരിച്ചു. പട്രോളിങ്ങിനെത്തിയ പൊലീസ് ഇടപെട്ടാണ് വിനായകനെ തിരിച്ചയച്ചത്. ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്നും ജാതി വിവേചനം കൊണ്ടല്ല, രാത്രി സമയമായതിനാലാലാണ് വിനായകനെ മടക്കി അയച്ചതെന്നും ക്ഷേത്രം ഭാരവാഹികൾ വിവരിച്ചു.

vinayakan kalpathy temple issue