
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി അക്രമത്തിലെ പ്രധാന പ്രതികളായ അബ്ദുള്‍ മാലിക്കിനും മകന്‍ അബ്ദുള്‍ മൊയ്ദിനുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മാലിക് മദ്രസ പണിയുകയും അത് പൊളിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. സംഘട്ടനത്തിന് പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നാണ് സൂചന.
കൂടാതെ, ഫെബ്രുവരി 8 ന് നഗരത്തിലെ മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കല്ലേറും തീവെപ്പും അടക്കമുള്ള സംഭവങ്ങളില്‍ അഞ്ച് കലാപകാരികളെ കൂടി അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 42 ആയി.
അബ്ദുള്‍ മാലിക്കും മകനും ഉള്‍പ്പെടെ ഒമ്പത് കലാപകാരികളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.
മാലിക്കിനെയും മകനെയും കൂടാതെ തസ്ലിം, വസീം, അയാസ്, റയീസ്, ഷക്കില്‍ അന്‍സാരി, മൗക്കീന്‍, സിയ ഉള്‍ റഹ്മാന്‍ എന്നിവരാണ് ‘പൊലീസ് തേടുന്ന മറ്റ് കലാപകാരികള്‍’. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 8 ന് ബന്‍ഭൂല്‍പുര പ്രദേശത്ത് അനധികൃതമായി നിര്‍മ്മിച്ച മദ്രസ തകര്‍ത്തതിനെച്ചൊല്ലി അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പോലീസിനുമെതിരെ നാട്ടുകാര്‍ കല്ലും പെട്രോള്‍ ബോംബും എറിഞ്ഞു. ഇതോടെ നിരവധി പോലീസുകാര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി. എട്ടാം ദിവസവും പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനം മുടങ്ങിയിരിക്കുകയാണ്. ഭാഗീകമായി നിരോധനാജ്ഞയും നിലനില്‍ക്കുന്നുണ്ട്.