കെജ്‌രിവാളിന്റെ ജാമ്യം: ഡല്‍ഹി ഹൈക്കോടതി നടപടി അസാധാരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി അസാധാരണമെന്ന് സുപ്രീംകോടതി. കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകും. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.

ഡല്‍ഹി ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം അനുവദിച്ചതിന്റെ പിന്നാലെ ആദ്യ ദിവസം തന്നെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണ്. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്‍പാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും കെജ്രിവാളിന് പുറത്തിറങ്ങാനായില്ല. ജാമ്യ ഉത്തരവ് തടയാന്‍ ഹൈക്കോടതിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാനാവില്ല. കാരണങ്ങളില്ലാതെയാണ് സ്റ്റേ ഉത്തരവ്. ഉത്തരവ് ലഭിക്കാനായി ഹൈക്കോടതി ജഡ്ജി കാത്തിരുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി സുപ്രീം കോടതിയെ അറിയിച്ചു.

More Stories from this section

family-dental
witywide