
കല്‍പ്പറ്റ:വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ.വിജയാനന്ദിന് ചുമതല. മനുഷ്യ – മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിക്കുകയാണ് ചുമതല. ഇതിനായുള്ള നോഡൽ ഓഫീസറായിട്ടാണ് സിസിഎഫ് കെ.വിജയാന്ദ് ചുമതലയേറ്റത്. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പസിലാണ് താത്കാലിക ഓഫീസ്. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.
അതേസമയം, തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.
വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത ഇന്ന് കളക്ട്രേറ്റ് പടിക്കൽ ഉപവസിക്കും. കൽപ്പറ്റ നഗരത്തിൽ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. രാവിലെ പത്തുമണിക്കാണ് ധർണ തുടങ്ങുക. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രകടനം. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, താമരശ്ശേരി രൂപത ബിഷപ്പുമാർ പങ്കെടുക്കും.
11 ദിവസങ്ങള്‍ പിന്നിട്ടിട്ടും ബേലൂര്‍ മഖ്നയെ പിടികൂടാനായിട്ടില്ല. ദൗത്യം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. 72 മണിക്കൂറായി മോഴയാന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിക്കുന്നത് ദൗത്യ സംഘം തുടരുന്നുണ്ട്.