
ഒരിടവേളയ്ക്ക് ശേഷം കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലെത്തി. ജനവാസമേഖലയില്‍ ഏറെനേരം നടന്ന ആന എസ്റ്റേറ്റ് റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടയുകയും തൊഴിലാളി ലയങ്ങളോട് ചേര്‍ന്നുള്ള പച്ചക്കറി കൃഷി നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആന ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ ഇറങ്ങിയത്.
മാട്ടുപ്പട്ടി, കന്നിമല, കല്ലാര്‍ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പ മേയ് അവസാനത്തോടെ മൂന്നാറിൽ നിന്ന് മറയൂർ ഭാഗത്തേക്ക് പോയിരുന്നു.
നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും തുടർന്ന് ആന ചെരിഞ്ഞതായും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് തലയാര്‍ ഭാഗത്ത് പടയപ്പയെ കണ്ടെത്തി. കഴിഞ്ഞദിവസമാണ് മൂന്നാറില്‍ തിരിച്ചെത്തിയത്. മൂന്നാറിലെ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ. ബസ് തടയുക, കൃഷി നശിപ്പിക്കുക, പെട്ടിക്കടകളിലെ പഴങ്ങൾ കൊള്ളയടിക്കുക തുടങ്ങി പടയപ്പയുടെ വിനോദങ്ങൾ നാട്ടുകാരെ വലച്ചിരുന്നു. എന്നാൽ ആളുകളെ ഉപദ്രവിക്കുന്ന സ്വഭാവം പടയപ്പക്കില്ല ഇതവരെ.
Wild Elephant Padayappa Came back to Munnar