
വാഷിംഗ്ടനു സമീപം ഒരു ഹൗസ് പാർട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടർന്ന് കൂട്ടവെടിവയ്പ്. രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. ടാക്കോമയുടെ തെക്ക് ഭാഗത്ത് നടന്ന ഒരു വലിയ ഹൗസ് പാർട്ടിക്കിടെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ജോയിന്റ് ബേസ് ലൂയിസ്-മക്കോർഡിന് തൊട്ടു കിഴക്കാണ് വെടിവയ്പ് അരങ്ങേറിയത്.
വീടിനുള്ളിലുണ്ടായ വഴക്ക് തെരുവിലേക്ക് എത്തുകയും യുവാക്കൾ നിലവിളിക്കുകയും അലറുകയും ചെയ്തു. നിരവധി കോളുകൾ പിയേഴ്‌സ് കൗണ്ടി ഷെരീഫിന്റെ ഓഫിസിൽ എത്തി.
പൊലീസ് എത്തിയപ്പോഴേക്കും വെടിയൊച്ച മുഴങ്ങിയിരുന്നു. ആളുകളും കാറുകളും പ്രദേശത്തുനിന്ന് പോയിക്കഴിഞ്ഞിരുന്നു. നിരവധി പേർ പരുക്കേറ്റ് തെരുവിലും വീടിൻ്റെ പരിസരത്തും കിടന്നിരുന്നു.
തെരുവിൽ, ഡെപ്യൂട്ടികൾ 19 വയസ്സുള്ള ഒരാളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മറ്റ് അഞ്ച് പേരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഒരാൾ ആശുപത്രിയിൽ വെച്ച് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ മറ്റ് നാല് പേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച ഒരാൾക്ക് 16 വയസ്സാണ്. പരുക്കേറ്റ എല്ലാവർക്കും 16നും 21നും ഇടയിലാണ് പ്രായം . ഇതുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ഒരു ആൺകുട്ടി പൊലീസ് പിടിയിലാണ്.
2 dead, many injured after mass shooting in Washington