
ന്യൂയോര്‍ക്ക്: ഫെഡറൽ ഏജന്‍റായി ചമഞ്ഞ് വയോധികയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വിദ്യാർത്ഥി പിടിയിൽ. കിഷൻ കുമാർ സിംഗ് എന്ന 21കാരനാണ് അമേരിക്കയിൽ അറസ്റ്റിലായത്. 2024 മുതൽ സ്റ്റുഡന്‍റ് വിസയിൽ ഒഹായോയിലെ സിൻസിനാറ്റി പ്രദേശത്ത് താമസിക്കുന്നയാളാണ് കിഷൻ. ഗുരുതര കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.
നോർത്ത് കരോലിന സ്വദേശിയായ 78 കാരിയെ ഫോണിലൂടെ ബന്ധപ്പെട്ട കിഷൻ കുമാർ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി തട്ടിപ്പ് നടത്തുകയായിരുന്നു. വയോധികയുടെ ബാങ്ക് അക്കൗണ്ടുകൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. കേസിൽ നിന്നൊഴിവാക്കാൻ വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഗിൽഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് (ജിസിഎസ്ഒ) അറിയിച്ചു.
ഫെഡറൽ ഏജന്റായി വേഷംമാറി കിഷൻ കുമാർ നേരിട്ട് സ്ത്രീയുടെ വസതിയിൽ എത്തി പണം കൈപ്പറ്റുകയും ചെയ്തു. എന്നാൽ, സംഭവ സ്ഥലത്തു വെച്ചുതന്നെ ഇയാൾ അറസ്റ്റിലായി. ഗിൽഫോർഡ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ കിഷനെതിരെ കേസെടുത്തു, നിലവിൽ ജയിലിലാണ്. മറ്റൊരാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു, പ്രായമായ ഒരാളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.














