
ന്യൂയോർക്ക്: 72 മണിക്കൂറിനുള്ളിൽ യുഎസിലുണ്ടായത് മൂന്ന് വ്യത്യസ്ത വിമാനാപകടങ്ങൾ. രണ്ട് അപകടങ്ങൾ ന്യൂയോർക്കിലും ഒരു അപകടം ഫ്ലോറിഡയിലുമാണ് സംഭവിച്ചത്. അപകടങ്ങളിൽ ഒരുപാട് പേരുടെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം രാജ്യത്തുടനീളം വ്യോമയാന സുരക്ഷയുടെ ഭാഗമായി നിരവധി പരിശോധനകളും
നടത്തി
ശനിയാഴ്ച രണ്ട് ആളുകളുമായി യാത്ര ചെയ്ത ഡബിൾ എഞ്ചിൻ മിത്സുബിഷി MU-2B ചെളി നിറഞ്ഞ ഒരു വയലിലേക്ക് ഇടിച്ചിറങ്ങിയതായിരുന്നു ആദ്യ സംഭവം. ന്യൂയോർക്കിലെ ഹഡ്‌സണിനടുത്തുള്ള കൊളംബിയ കൗണ്ടി വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ 30 മൈൽ അകലെ വച്ച് വിമാനം അപകടത്തില്‍പ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.
ഇതേ ദിവസം സൗത്ത് ഫ്ലോറിഡയിലും വിമാനാപകടം ഉണ്ടായി. ബോക്ക റാറ്റണിന് സമീപം സെസ്‌ന 310 വിമാനം തകർന്ന് മൂന്ന് പേരാണ് മരിച്ചത്. ബൊക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്കുള്ള യാത്രാമധ്യേ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിന് ശേഷം രാവിലെ 10:20 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് താഴെ നിന്നിരുന്ന ഒരാൾക്കുൾപ്പെടെ പരിക്കേറ്റിരുന്നു.
ന്യൂയോർക്കിലെ ഹഡ്സൺ നദിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ സഞ്ചരിച്ച ഒരു ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണതും യുഎസിനെ ഞെട്ടിച്ചു. ഉച്ചകഴിഞ്ഞ് 3 മണിയോടെ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു വിമാനം. ഏകദേശം 3:15 ന് ലോവർ മാൻഹട്ടന് സമീപം തലകീഴായി മറിഞ്ഞ് വെള്ളത്തിലേക്ക് പതിച്ചു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
3 ദിവസത്തിനിടെ, തുടർച്ചയായ വിമാന അപകടങ്ങൾ ഉണ്ടായതോടെ വലിയ ആശങ്ക പടർന്നിരിക്കുകയാണ്.