ട്രംപ് രണ്ടും കല്‍പ്പിച്ചുതന്നെ ! ഓഗസ്റ്റ് 1 മുതല്‍ കാനഡയ്ക്ക് 35 % ഇറക്കുമതി തീരുവ; കാനഡ തിരിച്ചടിച്ചാൽ കളിമാറുമെന്നും ട്രംപ്

വാഷിംഗ്ടണ്‍ : ഓഗസ്റ്റ് 1 മുതല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനും ജൂലൈ 21നകം ഒരു കരാറിലെത്താനും ഇരുരാജ്യങ്ങളും ധാരണയായതിന് പിന്നാലെയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്.  ഇതോടെ, ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ വഷളാകും. മാത്രമല്ല, പുതിയ തീരുവ കാനഡയ്ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകും.

തിങ്കളാഴ്ച മുതല്‍ പുതുക്കിയ തീരുവ സംബന്ധിച്ച് വ്യാപാര പങ്കാളികളായ വിവിധ രാജ്യങ്ങള്‍ക്ക് ട്രംപ് കത്ത് അയയ്ക്കുന്നുണ്ട്. 20-ലധികം രാജ്യങ്ങള്‍ക്കാണ് ഇതുവരെ ട്രംപിന്റെ കത്തുകള്‍ ലഭിച്ചത്. ഏറ്റവും ഒടുവിലായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ അഭിസംബോധന ചെയ്ത കത്തിലൂടെയാണ് കാനഡയ്ക്ക് 35 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്.

‘അമേരിക്കയുമായി പ്രവര്‍ത്തിക്കുന്നതിനുപകരം, കാനഡ സ്വന്തം താരിഫുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചു. 2025 ഓഗസ്റ്റ് 1 മുതല്‍, എല്ലാ മേഖലാ താരിഫുകളില്‍ നിന്നും വേറിട്ട്, അമേരിക്കയിലേക്ക് അയയ്ക്കുന്ന കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 35% തീരുവ കാനഡയില്‍ നിന്ന് ഈടാക്കും,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ എഴുതി. മാത്രമല്ല,  കാനഡയുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികളാണ് പുതിയ തീരുവയ്ക്ക് കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ എന്നിവയുടെ നികുതിക്ക് പുറമെയാണ് 35 ശതമാനം നികുതി കൂടി യുഎസ് കാനഡയ്ക്ക് ചുമത്തിയിരിക്കുന്നത്.

കാനഡ അമേരിക്കൻ ഉൽപന്നങ്ങൾക്ക് 400 ശതമാനം വരെ നികുതി ഈടാക്കുന്നു. ഇത് അമേരിക്കൻ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. കാനഡ പ്രതികാരമായി വീണ്ടും തീരുവ കൂട്ടിയാൽ, യുഎസും തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 

ട്രംപിന്റെ ‘പരസ്പര തീരുവ’യില്‍ നിന്നും ഒഴിവാകാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും വിവിധ രാജ്യങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ നീക്കം. നേരത്തെ, ട്രംപ് ഏകപക്ഷീയമായി നിരക്കുകള്‍ നിശ്ചയിക്കുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide