നരഭോജി കടുവയെ രാത്രിയോടെ കണ്ടെന്ന് നാട്ടുകാർ; പഞ്ചാരക്കൊല്ലിയിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു, ‘ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ അടച്ചിടണം’

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ രാത്രിയോടെ വീണ്ടും കണ്ടെന്ന് നാട്ടുകാർ. വൈകീട്ട് 6.30 ഓടെ കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. കടുവ ഭീതി ശക്തമായതോടെ 48 മണിക്കൂർ നേരത്തേക്ക് മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിൽ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. കടുവ സ്പെഷ്യൽ ഓപ്പറെക്ഷന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡിൽ തടഞ്ഞ പ്രതിഷേധക്കാർ മന്ത്രിയെ കൂക്കിവിളിച്ചു. ‘പാട്ട് വെക്കടാ നീ പാട്ട് വെക്ക്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ഇന്നലെ വേദിയിൽ പാട്ടുപാടിയ മന്ത്രിയോടുള്ള രോഷം കൂടിയാണ് പ്രതിഷേധക്കാർ കാട്ടിയത്. പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവിൽ പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്.

അതിനിടെ രാധയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

More Stories from this section

family-dental
witywide