അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരിൽ 48 പേർ 25 വയസ്സിനു താഴെ പ്രായമുള്ളവർ, സംഘത്തിൽ 4 വയസ്സുള്ള കുട്ടിയും

അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയത്.

104 പേരടങ്ങുന്ന ഇന്ത്യക്കാരാണ് അമേരിക്കയുടെ സൈനിക വിമാനമായ സി-17 അമൃത്സറില്‍ എത്തിയത്. ആദ്യമെത്തിയ 104 ആളുകളില്‍ 48 പേരും 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ഇതിനുപുറമെ, ആദ്യ സംഘത്തില്‍ 25 സ്ത്രീകളും 12 കുട്ടികളും ഉണ്ടായിരുന്നു.

നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട് സംഘത്തില്‍. 104 ഇന്ത്യക്കാര്‍ക്ക് പുറമെ, 11 ക്രൂ അംഗങ്ങളും 45 യു.എസ്. ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 വീതം ആളുകളും ഉത്തര്‍പ്രദേശ്, ഛണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടുവീതം ആളുകളും മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്ന് ആളുകളും ഉള്‍പ്പെടെയാണ് 104 പേരെ നാട്ടില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ ചിലര്‍ അനധികൃതമായി അമേരിക്കയില്‍ എത്തിയവരും മറ്റ് ചിലര്‍ വീസ കാലാവധി അവസാനിച്ചിട്ടും യു.എസില്‍ കഴിഞ്ഞവരുമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഈ നാടുകത്തല്‍. ടെക്‌സസില്‍ നിന്നാണ് ആദ്യ സംഘവുമായുള്ള വിമാനം പുറപ്പെട്ടത്. യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഉറപ്പാക്കുമെന്നാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് നമ്മള്‍ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും നമ്മുടെ തന്നെ സൈനിക വിമാനത്തില്‍ അവര്‍ വന്നിടത്തേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്യുന്നതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, തിരിച്ചയയ്ക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്‍സന്നദ്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയെ അറിയിച്ചത്.

48 Indians deported from US are under 25 years of age