
ലോസ് ആഞ്ചലിസ്: കാലിഫോർണിയയിലെ ലോസ് ആഞ്ചലിസിൽ വെള്ളിയാഴ്ച ആരംഭിച്ച ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന് നാലാം നാളിലും ശമനം ഉണ്ടാകത്തതിനെ തുടർന്ന് 700 മറീനുകളെ വിന്യസിച്ചെന്ന് റിപ്പോർട്ടുകൾ. യു.എസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെ പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഇറക്കിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ലെന്നും ഇതിനിടെ യുഎസ് സൈന്യത്തിന്റെ ഭാഗമായ മറീനുകളെ ഫെഡറൽ സർക്കാർ കാലിഫോർണിയയിലേക്ക് അയച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
നിലവിൽ വിസിച്ചിരിക്കുന്ന നാഷണൽ ഗാർഡിന് സഹായിക്കുന്നതിനു വേണ്ടിയാണ് മറീനുകളെ അയച്ചിരിക്കുന്നതെന്നും സംഘർഷം തുടർന്നാൽ ഇവരുടെ എണ്ണം 2000 ആയി ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷം നടക്കുന്ന ലോസ് ആഞ്ചലിസിലേക്ക് തിങ്കളാഴ്ച 700 പേർ വരുന്ന യുഎസ് മറൈൻ സംഘത്തെ അയച്ചുവെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് പ്രക്ഷോഭം അടിച്ചമർത്താൻ നാഷണൽ ഗാർഡിനെ ഇറക്കാൻ ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. അതിനാൽ ഫെഡറൽ സർക്കാരിന്റെ സ്ഥാപനങ്ങളുടെ കാവൽ നാഷണൽ ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്.