
നോർത്ത് കരോലിന: അമേരിക്കയിലെ നോർത്ത് കരോലിനയിൽ ലാൻഡിങിനിടെ റൺവേയിൽ കണ്ട ആമയെ ഇടിക്കാതിരിക്കാൻ ശ്രമിച്ച പൈലറ്റിനും യാത്രക്കാരനും ദാരുണാന്ത്യം. യൂണിവേഴ്സൽ സ്റ്റിൻസൺ 108 വിമാനത്തിലെ പൈലറ്റും ഒരു യാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. മോക്സ്വില്ലേയിലെ സുഷർ വാലി വിമാനത്താവളത്തിന് സമീപം ജൂൺ മൂന്നിനാണ് അപകടമുണ്ടായത്. ഇതിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് നടത്തിയ അന്വേഷണത്തിലാണ് അപകടകാരണം വ്യക്തമായത്.
ആമയെ രക്ഷിക്കാനായി ലാൻഡിങ് വീൽ ഉയർത്തുകയായിരുന്നു. തുടർന്നാണ് വിമാനം റൺവേയിൽ നിന്ന് 255 അടി മാറി വനമേഖലയിൽ തകർന്ന് വീണത്. വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സമീപത്തെ വനമേഖലയിൽ ഇടിച്ച് വീഴുകയായിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു വിമാനം. പൈലറ്റ് ആമയെ റൺവേയിൽ കണ്ടതായി കമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർ അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. 1400 അടി ഉയരത്തിൽ നിന്ന് 2424 അടി നീളമുള്ള റൺവേയിലേക്ക് എത്തിയ ശേഷമാണ് വലത് ഭാഗത്തെ പ്രധാന വീൽ ആമയെ ഇടിക്കാതിരിക്കാനായി ഉയർത്തിയത്. ഇതിന് പിന്നാലെയാണ് അപകടം.