
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കെതിരായി, ഞങ്ങളുടെ ആളുകൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. സംഘർഷത്തിന് ഒരു യഥാർത്ഥ അവസാനം ആണ് താൻ ആഗ്രഹിക്കുന്നത്. വെടിനിർത്തലിനെക്കാൾ നല്ലത് അതാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ചർച്ചകൾ പൂർണ്ണമായും ഉപേക്ഷിക്കുന്നത് ഒരു സാധ്യതയാണെന്നും ട്രംപ് സൂചിപ്പിച്ചു.
ഇസ്രയേൽ ഇറാനെതിരായ ആക്രമണങ്ങൾ മന്ദഗതിയിലാക്കുമോ അതോ വേഗത്തിലാക്കുമോ എന്നതിനെക്കുറിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.
നിങ്ങൾക്കത് മനസ്സിലാകും. ഇതുവരെ ആരും വേഗത കുറച്ചിട്ടില്ല എന്നാണ് പ്രസിഡൻ്റിൻ്റെ വാക്കുകൾ.
ചൊവ്വാഴ്ച തൻ്റെ ദേശീയ സുരക്ഷാ ടീമുമായി ട്രംപ് കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ടെഹ്‌റാൻ ഉടൻ ഒഴിപ്പിക്കാൻ താൻ ആവശ്യപ്പെട്ടതിന് പിന്നിൽ എന്താണെന്ന് ചോദിച്ചപ്പോൾ, പ്രത്യേക ഭീഷണികളൊന്നുമില്ലായിരുന്നെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ആളുകൾക്ക് ഒഴിഞ്ഞുപോകുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും ട്രംപ് പറഞ്ഞു. ആളുകൾ സുരക്ഷിതരായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു… എപ്പോഴും എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ട്. പ്രദേശത്തെ യുഎസ് സൈനികരെക്കുറിച്ചോ ആസ്തികളെക്കുറിച്ചോ ഉള്ള ആശങ്കയെക്കുറിച്ചും ട്രംപ് സംസാരിച്ചു.
അവരെ മഹത്തായ ആളുകളെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാൻ അവരെ തൊട്ടാൽ യുഎസ് വളരെ കഠിനമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.