
വാഷിംഗ്ടൺ: യു.എസിലെ കാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിസ റദ്ദാക്കപ്പെട്ടത് 300ലധികം പേരുടെ.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തൻമാർ’ എന്നു വിശേഷിപ്പിച്ച റൂബിയോ ഇനി ദിവസവും കടുത്ത നടപടി തന്നെ ുണ്ടാകുമെന്നും വ്യക്തമാക്കി. വിസ റദ്ദാക്കൽ കാമ്പെയ്‌ൻ പ്രതിഷേധവുമായി ബന്ധപ്പെട്ട നടപടികൾക്കപ്പുറം വളരെ വിശാലവും കൂടുതൽ ആക്രമണാത്മകവുമായ നാടുകടത്തൽ നിർവഹണ തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന സൂചനയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകൾ നൽകുന്നത്.
‘ഇപ്പോൾ 300ൽ കൂടുതൽ പേർ ഉണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരിൽ ഒരാളെ കണ്ടെത്തും’ – റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ നയം നടപ്പിലാക്കുന്നതിന്റെ ഒരു സമീപകാല ഉദാഹരണമാണ് ടഫ്സ് യൂനിവേഴ്സിറ്റിയിലെ റുമൈസ ഓസ്തുർക്കിനെ പകൽ വെളിച്ചത്തിൽ മുഖംമൂടി ധരിച്ച ഏജന്റുമാർ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക്, ടഫ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.