യഥാര്‍ത്ഥത്തില്‍ പിരിച്ചുവിടല്‍ത്തന്നെ, പക്ഷേ ‘ബൈ ഔട്ടില്‍’ ഗൂഗിളിന് കാര്യങ്ങള്‍ ഇത്തിരി സിംപിളാണ്‌

ന്യൂഡല്‍ഹി : എഐ പോലുള്ള സാങ്കേതിക വിദ്യയില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം മുമ്പും ടെക് ഭീമന്‍ ഗൂഗിള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെ വലിയ പ്രതിഷേധവും കമ്പനി നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും പിരിച്ചുവിടലുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

പ്രതിഷേധത്തെ ഒന്ന് തണുപ്പിക്കാന്‍ ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞുപോകുന്നതിനായി ആകര്‍ഷകമായ ‘ബൈഔട്ട്’ (buyout) ഓപ്ഷനുകളാണ് കമ്പനി നല്‍കുന്നത്. കമ്പനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എഐ) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. നിലവില്‍ യു.എസ്. ആസ്ഥാനമായുള്ള ജീവനക്കാര്‍ക്കാണ് ഈ ബൈഔട്ടുകള്‍ക്ക് അവസരമുള്ളത്.

ചൊവ്വാഴ്ച ഗൂഗിള്‍ അതിന്റെ നിരവധി ഡിവിഷനുകളിലുടനീളമുള്ള ജീവനക്കാര്‍ക്ക് ബൈഔട്ട് ഓപ്ഷന്‍ മുന്നോട്ടുവെച്ചു. നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍, സെന്‍ട്രല്‍ എഞ്ചിനീയറിംഗ് യൂണിറ്റുകള്‍, മാര്‍ക്കറ്റിംഗ്, ഗവേഷണം, ആശയവിനിമയ ടീമുകള്‍ എന്നീ വിഭാഗങ്ങളാണ് പിരിച്ചുവിടല്‍ നേരിടുന്നതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടിലുണ്ട്.

2023 ല്‍ 12,000 ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്. പിന്നീടിങ്ങോട്ട് പലപ്പോഴായി ജീവനക്കാരുടെ എണ്ണം കമ്പനി കുറച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കമ്പനിയുടെ ഏറ്റവും പുതിയ ശ്രമമാണ് ബൈഔട്ടുകള്‍.

എത്ര ജീവനക്കാര്‍ക്ക് ബൈഔട്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നോ, എത്രപേര്‍ ഇത് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നോ ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

ബൈഔട്ട് ഓപ്ഷനുകള്‍ നല്‍കുന്നതിലൂടെ ജീവനക്കാര്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. പിരിച്ചുവിടല്‍ എന്ന പേരുദോഷം ഒഴിവാക്കാനും ഗൂഗിളിനാകും. ബൈഔട്ട് തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 14 ആഴ്ചത്തെ ശമ്പളത്തിന് പുറമെ, ഓരോ വര്‍ഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും.

More Stories from this section

family-dental
witywide