
വാഷിംഗ്ടൺ: ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ കാരണം എയർ ട്രാഫിക് കൺട്രോളർമാർക്ക് ആദ്യത്തെ മുഴുവൻ ശമ്പളവും നഷ്ടപ്പെട്ടതോടെ, ജീവനക്കാരുടെ കുറവുണ്ടായതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് ചെയ്തു. അറ്റ്ലാന്‍റയിലെ ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിലേക്കും നെവാർക്ക് ലിബർട്ടി ഇന്‍റർനാഷണൽ എയർപോർട്ടിലേക്കും വരുന്നതും പോകുന്നതുമായ വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ട്രേക്കോൺ സൗകര്യങ്ങളിലാണ് ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടത്. രാവിലെ 8 മണിക്ക് പുറത്തിറക്കിയ ഓപ്പറേഷൻസ് പ്ലാൻ അനുസരിച്ച് നെവാർക്കിലെ കുറവ് 10 മണി വരെയും അറ്റ്ലാൻ്റയിലെ കുറവ് ഉച്ചയ്ക്ക് 12 മണി വരെയും നീണ്ടുനിന്നു.
ഒക്ടോബർ ഒന്നിന് ഷട്ട്ഡൗൺ ആരംഭിച്ച ശേഷം ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ എണ്ണം 274 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്‍റെ നാലിരട്ടിയിലധികം വരുമിത്. ഹാലോവീൻ അവധി വാരാന്ത്യത്തിലേക്ക് രാജ്യം കടക്കുമ്പോഴാണ് ഈ പ്രതിസന്ധി. ഷട്ട്ഡൗണിന് മുമ്പ് ജോലി ചെയ്ത സമയത്തിനുള്ള ശമ്പളത്തിന്‍റെ ഭാഗമായി കൺട്രോളർമാർക്ക് രണ്ടാഴ്ച മുമ്പ് ഭാഗിക ശമ്പളം ലഭിച്ചിരുന്നു.
ജീവനക്കാരുടെ കുറവ് എല്ലാ സമയത്തും വിമാനങ്ങൾ വൈകുന്നതിന് കാരണമാകണമെന്നില്ല. സുരക്ഷ ഉറപ്പാക്കാൻ കൺട്രോളർമാർക്ക് വിമാനങ്ങളുടെ വഴി തിരിച്ചുവിടാൻ കഴിയുമെങ്കിലും, ചിലപ്പോൾ വേഗത കുറയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്യേണ്ടിവരും. കൺട്രോളർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെങ്കിലും, അവർ അത്യാവശ്യ ജീവനക്കാരായി കണക്കാക്കപ്പെടുന്നതിനാൽ ഷട്ട്ഡൗൺ സമയത്തും ജോലിക്ക് ഹാജരാകേണ്ടതുണ്ട്. പ്രതിഷേധത്തിന്‍റെ ഭാഗമായി ചിലർ അവധിയെടുക്കുകയാണെന്നും മറ്റ് ചിലർ പണം കണ്ടെത്താൻ മറ്റ് ജോലികൾക്കായി സമയം കണ്ടെത്തുകയാണെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.















