
വാഷിംഗ്ടൺ: യാഥാസ്ഥിതിക നേതാവ് ചാർളി കിർക്കിൻ്റെ കൊലപാതകത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ മോശമായ പരാമർശങ്ങൾ നടത്തിയ ജീവനക്കാർക്കെതിരെ ഡെൽറ്റ എയർ ലൈൻസ്, അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ പ്രമുഖ വിമാനക്കമ്പനികൾ കർശന നടപടി സ്വീകരിച്ചു. പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഈ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി വിമാനക്കമ്പനികൾ വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡെൽറ്റ എയർ ലൈൻസ് സിഇഒ എഡ് ബാസ്റ്റ്യൻ ജീവനക്കാർക്ക് ആഭ്യന്തര മെമ്മോ അയച്ചു. “ചാർളി കിർക്കിൻ്റെ കൊലപാതകത്തെക്കുറിച്ച് ചില ജീവനക്കാർ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങൾ ആരോഗ്യകരവും മാന്യവുമായ സംവാദത്തിൻ്റെ അതിരുകൾ ലംഘിച്ചു,” സിഎൻഎൻ പുറത്തുവിട്ട മെമ്മോയിൽ അദ്ദേഹം പറഞ്ഞു. “ഈ പോസ്റ്റുകൾ ഞങ്ങളുടെ മൂല്യങ്ങൾക്കും സോഷ്യൽ മീഡിയ നയങ്ങൾക്കും വിരുദ്ധമാണ്. അന്വേഷണത്തിൻ്റെ ഭാഗമായി ഈ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു,” ബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
അമേരിക്കൻ എയർലൈൻസും സമാനമായ പ്രസ്താവന പുറത്തിറക്കി. “ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ട ചില ജീവനക്കാരെ ഉടൻ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്,” അമേരിക്കൻ എയർലൈൻസ് അറിയിച്ചു. യുണൈറ്റഡ് എയർലൈൻസും തങ്ങളുടെ ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും കമ്പനികൾ അറിയിച്ചു.














