
അലബാമ: സമയം കളയാല്‍ താല്‍പര്യമില്ലാത്തതിനാൽ വധശിക്ഷ ഏറ്റുവാങ്ങി പ്രതി. 15 വർഷങ്ങള്‍ക്ക് മുൻപ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജെയിംസ് ഓസ്ഗുഡാണ് കോടതി വിധിയില്‍ താൻ തൃപ്തനാണെന്നും അതിനെ മറികടക്കാനായി ഇനി അപ്പീൽ നൽകുന്നില്ലെന്നും പറഞ്ഞത്.
അലബാമയിലെ ചില്‍റ്റണ്‍ കൗണ്ടിയിലെ കോടതി2014 ലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ല്‍ താൻ സമർപ്പിച്ച അപ്പീലുകളെല്ലാം പിൻവലിച്ച് ഇയാള്‍ ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതോടെ വധശിക്ഷ ശരിവച്ചു.
കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതില്‍ വിശ്വസിക്കുന്നു. താൻ ഒരാളുടെ ജീവനെടുത്തു എന്നത് സത്യമാണ്. വെറുതെ തന്റെയും മറ്റുള്ളവരുടെയും സമയം കളയാനൊട്ടും താല്‍പര്യമില്ല. താൻ ചെയ്ത തെറ്റിന് ആത്മാർഥമായും ക്ഷമ ചോദിക്കുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4.30ന് ഇയാളെ അറ്റമോറിലെ വില്യം ഹോള്‍മാൻ ജയിലില്‍ വിഷം കുത്തിവച്ച് വധിച്ചു. അലബാമ സംസ്ഥാനത്തെ ഈ വർഷത്തെ രണ്ടാമത്തെ വധശിക്ഷയാണിത്.